സാത്താൻ ആരാധകരുടെ കുത്തേറ്റ് രക്തസാക്ഷിത്വം വരിച്ച സന്യാസിനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ഇറ്റലിയിലെ കോമോ രൂപതയിൽ, സാത്താൻ ആരാധനക്കെതിരെ നിലകൊള്ളുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത സി. മരിയ ലോറ മൈനെറ്റി ജൂൺ ആറിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടും.

സിസ്റ്റേഴ്സ് ഓഫ് ദി ക്രോസ്സ് സഭാംഗമായ അവർ ചെറുപ്പക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നു. 2000 ജൂൺ മാസം ആറാം തീയതി രാത്രി മൂന്നു പെൺകുട്ടികൾ സിസ്റ്ററിനെ ഫോൺ വിളിക്കുകയും മഠത്തിനു പുറത്തേയ്ക്ക് വരുത്തുകയും ചെയ്തു. ഉടൻ തന്നെ അവർ സി. മരിയയെ കൊലപ്പെടുത്തുകയായിരുന്നു. 16-നും 19-നും ഇടയിൽ പ്രായമുള്ള മൂന്നു പെൺകുട്ടികൾ ചേർന്ന് കൊലപ്പെടുത്തിയ സിസ്റ്ററിന്റെ മൃതശരീരം പിറ്റേദിവസം രാവിലെയാണ് കണ്ടെത്തിയത്. അപ്പോൾ അവരുടെ ശരീരത്തിൽ 19 മുറിവുകളായിരുന്നു ഉണ്ടായിരുന്നത്. സാത്താൻ ആരാധനാരീതിയായ സാത്താനിക് സാക്രിഫൈസിന്റെ ഭാഗമായിട്ടാണ് കൊല നടത്തിയതെന്ന് പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ വെളിപ്പെടുത്തി. മരണമടഞ്ഞ സമയം സി. മരിയയ്ക്ക് 60 വയസ്സായിരുന്നു പ്രായം.

പ്രാദേശിക സമയം നാലു മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ കർദ്ദിനാൾ മാർസെലോ സെമരാറോ പങ്കെടുക്കും. ജൂൺ അഞ്ചിന് 4.30-ന് കൗമാരപ്രായക്കാർക്കായി പ്രത്യേകം ജാഗരണപ്രാർത്ഥന നടത്തുന്നുണ്ട്. കിയവന്നയിൽ വച്ചു നടക്കുന്ന ചടങ്ങിൽ വിശ്വാസികൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് രൂപത അറിയിച്ചിട്ടുണ്ട്. പകരം വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.