രക്ഷാകരമായ ചില മറവികള്‍

ജിന്‍സി സന്തോഷ്‌

ക്രിസ്തുമസ് ദിവ്യമായ ഒരുപാട് ‘മറവി’കളുടെ ആഘോഷമാണ്. സർവ്വശക്തനായ ദൈവം, തന്റെ ദൈവികതയെ ‘മറന്ന് ‘മാനവികതയെ പുൽകിയ, രക്ഷകജനനത്തിന് ആരംഭമായ ഈ ‘മറവി’യുടെ ചരിത്രം തുടങ്ങുന്നത് മറിയത്തിൽ നിന്നാണ്.

ഗ്രബ്രിയേൽ മാലാഖയിൽ നിന്ന് മംഗളവാർത്ത ലഭിച്ച നിമിഷം മുതൽ
വിവാഹത്തിനു മുമ്പ് ഗർഭിണിയായി കാണപ്പെട്ടാൽ തന്നെ കല്ലെറിഞ്ഞു കൊല്ലും എന്ന ഒരു തലമുറയുടെ – യഹൂദ പാരമ്പര്യത്തിന്റെ നിയമങ്ങളോട് അവൾ ‘മറവി’ ഭാവിച്ചു. സ്വന്തം സ്വപ്നങ്ങളെയും അവൾ മറന്നു. മറിയത്തിന്റെ ‘മറവി ‘ദൈവത്തിന്റെ മറവികളോട് ചേർത്തുവച്ചപ്പോഴാണ് ക്രിസ്തുമസ് യാഥാർത്ഥ്യമായത്.

ക്രിസ്തുമസിനായി ജോസഫും പലതിനോടും ‘മറവി’ ഭാവിച്ചു. ലോകത്തെ മറന്ന് നിദ്രയിലായിരുന്ന നിമിഷങ്ങളിലാണ് ജോസഫ് ദൈവദൂതുകൾ ശ്രവിച്ചതും ഗ്രഹിച്ചതും. ഒരു ഭർത്താവിന്റെ, അപ്പന്റെ അവകാശങ്ങളെയും താല്‍പര്യങ്ങളെയും സ്വപ്നങ്ങളെയുമെല്ലാം ക്രിസ്തുമസിനുവേണ്ടി ജോസഫ് ‘മറന്നു.’

ദിവ്യശിശുവിനെ സന്ദർശിക്കാനെത്തിയ ജ്ഞാനികളും രാജാക്കമാരും പലതിനോടും ‘മറവി ‘ ഭാവിച്ചു. ബേത്ലഹെമിലെ കാലിത്തൊഴുത്ത് തേടിയുള്ള യാത്രയിൽ കൊട്ടാരങ്ങളെ ‘മറന്ന് കുടിലുകളിലും വഴിയരികിലും വിശ്രമിച്ച്, തോഴിമാരുടെയും അംഗരക്ഷകരുടെയും അകമ്പടി ‘മറന്ന്’ മരുഭൂമിയിലൂടെ യാത്ര ചെയ്തവർ തങ്ങളുടെ സമൃദ്ധികളോട് ‘മറവി’ ഭാവിച്ചുകൊണ്ട് ക്രിസ്മസിനൊരുങ്ങി.

ക്രിസ്തുവും പലതിനോടും ‘മറവി’ ഭാവിച്ചു. ദൈവമാണെന്നുള്ള അവബോധത്തെ ‘മറന്ന്’ ദാരിദ്യത്തിന്റെ ഈറ്റില്ലത്തിൽ പിള്ളക്കച്ചകളിൽ പിറവി. തുടർന്ന് ഈജിപ്തിലേയ്ക്ക് പ്രാണനുവേണ്ടിയുള്ള പലായനവും. ക്രിസ്തുവിന്റെ ‘മറവി’യെല്ലാം അവന് മനുഷ്യനോടുള്ള സ്നേഹത്തിന്റെ തീവ്രതയിലായിരുന്നു.

ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നതും ഇത്തരം ചില വിശുദ്ധമായ ‘മറവി’കളിലേയ്ക്കാണ്. അപരന്റെ വിശപ്പിന്റെ നിലവിളികൾക്കു മുമ്പിൽ ഒരു നേരത്തെ അന്നം മറക്കാൻ. ഇൻ്റർനെറ്റിൻ്റെ മായാക്കാഴ്ച്ചകളെ മറന്ന് മാതാപിതാക്കളെ, വൃദ്ധരെ നോക്കി ഒന്നു പുഞ്ചിരിക്കാൻ, ആഘോഷങ്ങളുടെ ഇടവേളകളിൽ ശൂന്യമാകുന്ന കുപ്പികളെ മറന്ന്, കുടുബത്തോടൊപ്പം കൂടാൻ എല്ലാറ്റിനുമുപരി ലോകത്തിന്റെ നശ്വരതകളെ മറന്ന് നിത്യതയെ ലക്ഷ്യം വച്ചു ജീവിക്കാൻ ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നു.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.