സീറോമലബാര്‍: ഫെബ്രുവരി 15: യോഹ.8: 31-38 സത്യം നിങ്ങളെ സ്വതന്ത്രരാക്കും

ഈശോയെ അനുഗമിക്കുന്നവര്‍ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതായിട്ടുണ്ട്. ഈശോ എന്ന വ്യക്തിവഴി ലോകം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈശോയോടുകൂടെയുള്ളവരും, ഈശോയില്‍നിന്ന് അകന്നിരിക്കുന്നവരും. ഈശോ അരുള്‍ചെയ്യുന്നു എന്റെ വചനത്തില്‍ നിലനില്ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യന്മാരാണ്. അതുവഴി നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. ദൈവം നല്കുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. അത് ജീവനിലേക്ക് നയിക്കുന്നതാണ്. എന്നാല്‍ പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയും. ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ട് നിത്യജീവനും യഥാര്‍ത്ഥ സ്വാതന്ത്ര്യവും ഏറ്റുവാങ്ങുവാന്‍ തയ്യാറാണോ എന്നതാണ് ഇന്ന് നാം പ്രത്യുത്തരിക്കേണ്ട ചോദ്യം. മനുഷ്യരേക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്(നട.5:29), പാപത്തിന്റെ അടിമയാകുന്നതിനേക്കാള്‍ നല്ലത് നിത്യജീവന്റെ മക്കളാകുക എന്നതാണ് എന്നു തിരിച്ചറിയുവാന്‍ നമ്മുടെ കണ്ണുകള്‍ തുറക്കപ്പെടുന്നതിനുവേണ്ടി നമുക്ക് ഇന്ന് പ്രാര്‍ത്ഥിക്കാം.

ഡോ. ബിനോയി അമ്പഴത്തിനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.