പോർച്ചുഗൽ ലോക യുവജന ദിനത്തിനായി ഒരുങ്ങുന്നു

പോർച്ചുഗലിലെ ലിസ്ബണിൽ 2023 -ൽ നടക്കാനിരിക്കുന്ന ലോക യുവജന ദിനത്തിനായുള്ള ഒരുക്കങ്ങൾ മുന്നേറുന്നു. 36 വർഷമായി തുടരുന്ന ഈ യുവജന സമ്മേളനം മൂന്ന് വർഷത്തിലൊരിക്കൽ ആണ് നടക്കാറുള്ളത്. 2022 ഓഗസ്റ്റിലാണ് ഇത് നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു.

ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് യുവജനങ്ങൾ ഒത്തുചേരുന്ന ഒരു സമ്മേളനമാണിത്. ആരോഗ്യപരമായ സുരക്ഷാക്രമീകരണങ്ങളെ മുൻനിർത്തിയാണ് യുവജന സമ്മേളനം നീട്ടിവെച്ചതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ലോക യുവജനദിനത്തെ ഒരു വെർച്വൽ ഇവന്റായി ചുരുക്കാൻ വത്തിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവും കൂടിയാണിത്. 1995-ൽ ഫിലിപ്പൈൻസിൽ നടന്ന സമ്മേളനത്തിൽ 5 ദശലക്ഷം യുവജനങ്ങൾ പങ്കെടുത്തു. ഇതാണ് ഏറ്റവും കൂടുതൽ പേർ ഒത്തുകൂടിയ സമ്മേളനം. 2019 -ലെ പനാമ സിറ്റിയിൽ നടന്ന സമ്മേളനത്തിൽ 7,00,000 പേർ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിൽ നിന്ന് 75 മൈൽ അകലെയുള്ള ലിസ്ബണിൽ ഏകദേശം 5,05,000 യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര യുവജന സമ്മേളനത്തിനായി സംഘാടകർ ജനുവരി 27 -ന് തീം സോങ് പുറത്തിറക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.