സകലത്തെയും സകലരെയും വിധിക്കുന്നതിനു പകരം, നമുക്ക് നമ്മെക്കുറിച്ചു തന്നെ ജാഗ്രതയുള്ളവരായിരിക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇവിടെയുള്ള അപകടം, നാം മറ്റുള്ളവരോട് വിട്ടുവീഴ്ചയില്ലാത്തവരും എന്നാല്‍ നമ്മോടു തന്നെ സഹിഷ്ണുത പുലര്‍ത്തുന്നവരുമാകുന്നതാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
“തിന്മയുമായി ഉടമ്പടിയിലേര്‍പ്പെടാതിരിക്കുന്നതിന് ഹൃദയസ്പര്‍ശിയായ രംഗങ്ങളാല്‍ യേശു നമ്മെ ഉപദേശിക്കുന്നു: ‘നിന്നില്‍ എന്തെങ്കിലും ഇടര്‍ച്ചക്ക് കാരണമാകുന്നെങ്കില്‍ അത് വെട്ടിക്കളയുക. എന്തെങ്കിലും നിങ്ങളെ വേദനിപ്പിക്കുന്നെങ്കില്‍ അത് മുറിച്ചുമാറ്റുക. എന്തെങ്കിലും ഇടര്‍ച്ചക്ക് കാരണമാകുന്നെങ്കില്‍ ഒരു നിമിഷം നിൽക്കുക, അതിനെക്കുറിച്ച് ചിന്തിക്കുക, കുറച്ചു കൂടി മെച്ചപ്പെടുക എന്നല്ല അവിടുന്ന് പറയുന്നത്. മുറിച്ചുകളയുക! ഉടനെ തന്നെ.
യേശു ഇതില്‍ നിര്‍ബന്ധം പിടിക്കുന്നവനാണ്. എന്നാല്‍ അത് നമ്മുടെ നന്മ ഉദ്ദേശിച്ചാണ്; ഒരു സമര്‍ത്ഥനായ വൈദ്യനെപ്പോലെ. ഓരോ വെട്ടിമാറ്റലും, ഓരോ വെട്ടിയൊതുക്കലും നന്നായി വളരാനും സ്‌നേഹത്തില്‍ ഫലം കായ്ക്കാനുമാണ്. അതിനാല്‍ നമുക്ക് നമ്മോടു തന്നെ ചോദിക്കാം: സുവിശേഷത്തിന് വിരുദ്ധമായി എന്നിലുള്ളത് എന്താണ്? എന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ വെട്ടിനീക്കണമെന്ന് യേശു ആഗ്രഹിക്കുന്നതെന്താണ്?” – പാപ്പാ പറഞ്ഞു.
മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിനും നമ്മെക്കുറിച്ച് ജാഗരൂകരായിരിക്കുന്നതിനും നമ്മെ സഹായിക്കാന്‍ അമലോത്ഭവ കന്യകയോട് പ്രാര്‍ത്ഥിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.