നീണ്ട ഇടവേളയ്ക്കുശേഷം ഒരു അപ്പസ്‌തോലിക യാത്ര

‘നിങ്ങളെല്ലാം സഹോദരങ്ങളാണ് …’ (മത്തായി 23:8) എന്ന ആപ്തവാക്യവുമായി ഫ്രാന്‍സിസ് പാപ്പാ ഇറാക്ക് അപ്പസ്‌തോലിക യാത്രയ്ക്ക് ഒരുങ്ങുന്നു.

1. നാലു ദിവസത്തെ പരിപാടി നാലു നഗരങ്ങളില്‍

മാര്‍ച്ച് 5-മുതല്‍ 8-വരെ നീളുന്നതാണ് ബാഗ്ദാദ്, ഏബ്രില്‍, മൊസൂള്‍, ക്വരഗോഷ് എന്നിങ്ങനെ ഇറാക്കിലെ 4 പുരാതന പട്ടണങ്ങളെയും അവിടത്തെ ജനതകളെയും കേന്ദ്രീകരിച്ചുള്ള ഈ സവിശേഷമായ പ്രേഷിതയാത്രയെന്ന് വത്തിക്കാന്റെ പ്രസ്സ് ഓഫിസ് അറിയിച്ചു. ഇറാക്കി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ബര്‍ഹാം സലിയുടെയും പ്രാദേശിക സഭാതലവനായ പാത്രിയര്‍ക്കീസ് ലൂയി സാക്കോയുടെയും ഇറാക്കി ജനതയുടെയും ക്ഷണം സ്വകീരിച്ചുകൊണ്ടാണ് പാപ്പാ ക്ലേശപൂര്‍ണ്ണമായ ഇക്കാലഘട്ടത്തിലും ഈ അപ്പസ്‌തോലിക യാത്ര നടത്തുന്നതെന്ന് വത്തിക്കാന്റെ വക്താവ് മത്തയോ ബ്രൂണി അറിയിച്ചു.

2. കാത്തിരുന്ന സന്ദര്‍ശനം

2019-മുതല്‍ ഇറാക്കു സന്ദര്‍ശനം ആഗ്രഹിച്ച പാപ്പാ അതു 2020-ല്‍ നടക്കാതെപോയത് പെട്ടെന്നു ആഗോളതലത്തില്‍ തലപൊക്കിയ മഹാവ്യാധിമൂലമാണ്. ഇറാക്കിലെ പ്രാദേശിക ശക്തികള്‍ ഉയര്‍ത്തുന്ന ചെറുസംഘട്ടനങ്ങള്‍ മൂലം താറുമാറായ സമാധാനാന്തരീക്ഷം പുനര്‍സ്ഥാപിക്കുവാനും, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍മൂലം പുറന്തള്ളപ്പെടുന്ന ഇറാക്കിലെ പുരാതന ക്രൈസ്തവ സമൂഹങ്ങളെ പിന്‍തുണയ്ക്കുവാനും, സ്വന്തമായതെല്ലാം നഷ്ടപ്പെട്ട് പരിത്യക്തരായി ക്യാമ്പുകളില്‍ ക്ലേശിക്കുന്ന ആയിരങ്ങള്‍ക്കും സാന്ത്വനം പകരുവാനും രാജ്യത്ത് സമാധാനത്തിന്റെ പ്രത്യാശ വളര്‍ത്തുവാനും തന്റെ സന്ദര്‍ശനം സഹായകമാകുമെന്ന പ്രത്യാശയിലാണ് പാപ്പാ നാലു ദിവസം നീളുന്ന പ്രേഷിതയാത്രയ്ക്ക് തയ്യാറായിരിക്കുന്നത്. യാത്രയുടെ പൂര്‍ണ്ണവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ് പാപ്പായുടെ 33-?മത് പ്രേഷിതയാത്രയെക്കുറിച്ച് വത്തിക്കാന്റെ പ്രസ്സ് ഓഫീസ് മേധാവി, മത്തിയോ ബ്രൂണി ഇക്കാര്യങ്ങള്‍ അറിയിച്ചത്. 2019 നവംബറില്‍ നടത്തിയ തായിലന്റ് – ജപ്പാന്‍ സന്ദര്‍ശനത്തിനു ശേഷമുള്ള പാപ്പായുടെ ആദ്യ രാജ്യാന്തര പര്യടനമാണിത്.

3. സദ്ദാം ഹുസ്സൈന്‍ മാറ്റിവച്ചത്

1999-ല്‍ തന്റെ മുന്‍ഗാമിയായ ജോണ്‍ പോള്‍ രണ്ടാമന്റെ യാത്രാപദ്ധതി അന്നത്തെ പ്രസിഡന്റ് സദ്ദാം ഹൂസൈന്‍ മാറ്റിവച്ചതോടെ പിന്നീട് ഒരിക്കലും യാഥാര്‍ത്ഥ്യമാവാതെ പോയെങ്കിലും പാപ്പാ ഇറാക്ക് സന്ദര്‍ശനം ഫലവത്താവുകയും സമാധാനവഴികളില്‍ പുതിയ നാഴികക്കല്ലുകള്‍ തെളിയിക്കുമെന്നും കാല്‍ഡിയന്‍ സഭാദ്ധ്യക്ഷനും ഇറാക്കിലെ സഭാതലവനുമായ ബാബിലോണിലെ പാത്രിയര്‍ക്കിസ് ലൂയിസ് സാഖോയും ഫെബ്രുവരി 16-ന് വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞതും ബ്രൂണി പ്രസ്താവനയില്‍ അനുസ്മരിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.