രക്തസാക്ഷിയായ കൊറിയൻ വൈദികനെ പ്രകീർത്തിച്ച് പാപ്പാ

രക്തസാക്ഷിയായ കൊറിയൻ വൈദികൻ വി. ആൻഡ്രൂ കിം തേഗോണിനെ പ്രകീർത്തിച്ച് ഫ്രാൻസിസ് പാപ്പാ. വിശുദ്ധന്റെ രക്തസാക്ഷിത്വത്തിന്റെ 200 -ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വത്തിക്കാനിൽ നടന്ന കൊറിയൻ കുർബാനയ്ക്ക് ശേഷം ആണ് പാപ്പാ ‘വിശ്വാസത്തിന്റെ മാതൃകാപരമായ രക്തസാക്ഷി’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

സന്ദേശത്തിൽ, മാർപാപ്പ വി. ആൻഡ്രൂ കിം തേഗോണിനെ സുവിശേഷവത്ക്കരണത്തിന്റെ അശ്രാന്തനായ അപ്പോസ്തലൻ എന്നാണ് അഭിസംബോധന ചെയ്തത്. കാരണം അദ്ദേഹം വളരെ പ്രയാസകരമായ സമയങ്ങളിൽ പോലും ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു. കൊറിയക്കാരനായ ഈ വിശുദ്ധനെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ആഗസ്റ്റ് 21 -ലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വായിച്ചു.

കൊറിയക്കാരനായിരുന്ന ആദ്യത്തെ കത്തോലിക്കാ പുരോഹിതൻ ആയിരുന്നു ഫാ. ആൻഡ്രൂ കിം തേഗോൺ. 1846 -ൽ, ഇരുപത്തഞ്ചാമത്തെ വയസിൽ ദക്ഷിണ കൊറിയയിലെ സിയോളിന് സമീപം അദ്ദേഹത്തെ കനത്ത പീഡനങ്ങൾക്ക് ഇരയാക്കി ശിരഛേദനം ചെയ്തു. 1984 -ൽ 102 കൊറിയൻ രക്തസാക്ഷികൾക്കൊപ്പം അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

“ഇന്നും, ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ സുന്ദരമായ മുഖത്തെ വികൃതമാക്കുന്ന തിന്മയുടെ നിരവധി പ്രകടനങ്ങൾ ലോകത്ത് നടമാടുന്നുണ്ട്. മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയുടെയും ദൗത്യത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്. നന്മ എപ്പോഴും നിലനിൽക്കുന്നു, കാരണം ദൈവത്തിന്റെ സ്നേഹം വെറുപ്പിനെ ജയിക്കുന്നു.” -പാപ്പാ തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

കൊറിയൻ ആർച്ച് ബിഷപ്പ് ലാസർ യൂ ഹ്യൂങ് സിക്ക് ആണ് വത്തിക്കാൻ വിശുദ്ധ കുർബാന അർപ്പിച്ചത്. മാർപ്പാപ്പയ്ക്ക് ഒരുനാൾ ഉത്തര കൊറിയ സന്ദർശിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ആർച്ചുബിഷപ്പ് പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.