വാര്‍ദ്ധക്യം രോഗമല്ല, ദൈവം നല്‍കുന്ന സവിശേഷമായ സമയമാണെന്ന് മാര്‍പാപ്പ

വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ദിയ പ്രദേശത്തെ വിവിധ രൂപതകളില്‍നിന്നുള്ള വയോധികരും രോഗികളുമായ വൈദികര്‍ക്കയച്ച സന്ദേശത്തില്‍, പ്രായത്തെ ഒരു അനുഗ്രഹമായി കാണാന്‍ പാപ്പാ ഉദ്ബോധിപ്പിച്ചു. തങ്ങളുടെ മെത്രാന്മാരോടൊപ്പം ഒരു ദിവസം പങ്കിടാന്‍ കരവാജിയോ എന്ന നഗരത്തില്‍ ഒരുമിച്ചുചേര്‍ന്ന വൈദികരോട്, വിശുദ്ധഗ്രന്ഥത്തിലെ ശിമയോന്റെയും അന്നയുടെയും ഉദാഹരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, പ്രായാധിക്യത്തിലായിരുന്ന അവസരത്തിലാണ് അവരുടെ ജീവിതത്തിലേക്ക് ക്രിസ്തുവെന്ന സുവിശേഷം പൂര്‍ണ്ണമായി എത്തുന്നതെന്നും, അപ്പോഴാണ് യേശുവിനെ കൈകളിലെടുത്ത് ആര്‍ദ്രതയുടെ വിപ്ലവം എല്ലാവരോടും പ്രഖ്യാപിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതെന്നും പാപ്പാ എഴുതി.

നിങ്ങളില്‍ രോഗികളായവരും ഒരു പ്രത്യേക അനുഗ്രഹമാണ് ജീവിക്കുന്നതെന്ന് എഴുതിയ പാപ്പാ, അവര്‍ ക്രിസ്തുവിനെപ്പോലെ സഹിക്കുകയും, അവനെപ്പോലെ കുരിശുവഹിക്കുകയുമാണ് ചെയ്യുന്നതെന്ന് ഓര്‍മിപ്പിച്ചു. രോഗികളായ നിങ്ങളുടെ പരിചരണം ഏറ്റെടുത്തിരിക്കുന്നത്, നിങ്ങളുടെ രൂപതകളും, ഇടവകകളും, യൂണിതാല്‍സി എന്ന പ്രസ്ഥാനവും ചേര്‍ന്ന ഒരു സമൂഹമാണെന്നും, ഈ സമൂഹം ക്രിസ്തുവില്‍ നന്നായി വേരൂന്നിയതാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ സഹായ സ്വീകര്‍ത്താക്കള്‍ മാത്രമല്ല, മറിച്ച് നിങ്ങളുടെ സമൂഹങ്ങളിലെ സജീവമായി നില്‍ക്കുന്ന നേതൃനിരയാണ് എന്ന് പറഞ്ഞ പാപ്പാ, അതിന് കാരണം, സമൂഹമെന്ന യാഥാര്‍ത്ഥ്യത്തിന്റെ യഥാര്‍ത്ഥ വേരുകള്‍ ജീവിതാനുഭവങ്ങളുടെ ഓര്‍മ്മകള്‍ നിറഞ്ഞ നിങ്ങളുടെ സ്വപ്നങ്ങളാണെന്നും, അതുകൊണ്ടു തന്നെ നിങ്ങള്‍ യുവജനങ്ങള്‍ക്ക് പ്രധാനപ്പെട്ടവരാണെന്നും എഴുതി. നിങ്ങളില്‍ നിന്നാണ് ക്രൈസ്തവജീവിതത്തിലും പൗരോഹിത്യസേവനത്തിലും പൂവിടുവാനാവശ്യമായ ജീവജലം വരുന്നതെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, വയോധികനും, അല്പം രോഗിയുമായ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ലൊംബാര്‍ദിയയിലെ വൈദികരോട് ആവശ്യപ്പെട്ടു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.