ക്രിസ്ത്യാനി ആയിരിക്കുക എന്നത് ഏതെങ്കിലും പ്രബോധനത്തിന്റെയോ സാന്മാര്‍ഗിക മാതൃകയുടേയോ ഭാഗമാവുക എന്നത് മാത്രമല്ലെന്നും മറിച്ച് ക്രിസ്തുമതം ബന്ധങ്ങളുടേയും ശുശ്രൂഷയുടേയും സന്തോഷത്തിന്റേയും ആകെത്തുകയാണെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഈസ്റ്ററിനു ശേഷമുള്ള മൂന്നാം ഞായറാഴ്ചയാണ് പാപ്പാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
“ക്രിസ്തു ഒരു ജീവിക്കുന്ന വ്യക്തിത്വമായതിനാല്‍ തന്നെ ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നതിലൂടെ ക്രിസ്തുവുമായി ജീവനുള്ള ഒരു ബന്ധം സ്ഥാപിക്കാനും നമുക്ക് കഴിയും. നമുക്ക് അവിടുത്തെ നോക്കാം, സ്പര്‍ശിക്കാം, അവിടുത്താല്‍ പരിപോഷിക്കപ്പെടാം, അവിടുത്തെ സ്‌നേഹത്താല്‍ രൂപാന്തരപ്പെടാം. അതുപോലെ തന്നെ നമ്മുടെ സഹോദരീസഹോദരന്മാരേയും നോക്കാം, സ്പര്‍ശിക്കാം, പരിപോഷിപ്പിക്കാം” – പാപ്പാ പറഞ്ഞു.