ഫ്രഞ്ച് വൈദികന്റെ നിര്യാണത്തിലുള്ള ദുഃഖം പങ്കുവച്ച് ഫ്രാന്‍സിസ് പാപ്പാ

മോണ്ട്‌ഫോര്‍ട്ട് മിഷനറീസ് (ദി കമ്പനി ഓഫ് മേരി) സഭയുടെ ഫ്രഞ്ച് പ്രോവിന്‍ഷ്യൾ സുപ്പീരിയറായ ഫാ. ഒലിവിയര്‍ മെയ്‌റെ, ഫ്രാന്‍സില്‍ ഒരു അഭയാര്‍ത്ഥിയാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ഓഗസ്റ്റ് 11 ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പാ വൈദികനെ അനുസ്മരിച്ചതും അദ്ദേഹത്തിന്റെ മരണത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയതും.

വെന്‍ഡിയിലെ സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെയിലെ മോണ്ട്‌ഫോര്‍ട്ട് സമൂഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഫ്രാന്‍സിലെ എല്ലാ കത്തോലിക്കരോടും അനുശോചനം അറിയിക്കുന്നുവെന്നും പാപ്പാ തദവസരത്തില്‍ പറഞ്ഞു. വൈദികന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നവരെ പാപ്പാ തന്റെ ആത്മീയസാമീപ്യം അറിയിക്കുകയും ചെയ്തു.

ഫ്രാന്‍സില്‍ മോണ്‍ഫോര്‍ട്ട് സന്യാസ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യൾ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഫാ. മെയ്‌റെ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫ്രാന്‍സിലെ ലുക്കോണ്‍ രൂപതയില്‍ ഉള്‍പ്പെടുന്ന വെന്‍ഡിയിലെ സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ ഇടവകയില്‍ വച്ച് ഫാ. ഒലിവിയര്‍ കൊല്ലപ്പെട്ടത്. നാന്റെസ് കത്തീഡ്രലില്‍ ഉണ്ടായ തീപിടുത്തത്തില്‍ സംശയിക്കപ്പെടുന്ന റുവാണ്ടന്‍ സ്വദേശിയും നാല്‍പതുകാരനുമായ അബായിസെനഗാ എന്ന അഭയാര്‍ത്ഥിയാണ് വൈദികനെ കൊലപ്പെടുത്തിയത്. ഇദ്ദേഹം പോലീസില്‍ കീഴടങ്ങിയിരുന്നു. വൈദികന്‍ അഭയം നല്‍കിയ അഭയാര്‍ത്ഥിയാണ് കൊലപാതകം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.