ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. ലൈബീരിയയിലെ മോണ്‍റോവിയ അതിരൂപതയിലെ സെന്റ് ജോസഫ് കത്തോലിക്ക ആശുപത്രിയുടെ കോവിഡ് പോരാട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ടാണ് ഏപ്രണ്‍, വാപോ സ്‌പ്രേ, ഓക്‌സിജന്‍ ഹെഡ്‌സ്, ശ്വസനസഹായി, മാസ്‌കുകള്‍, ഫേസ് ഷീല്‍ഡുകള്‍, ഹെഡ് ഗിയറോടു കൂടിയ ഫേസ് മാസ്‌കുകള്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ പാപ്പാ സംഭാവന ചെയ്തിരിക്കുന്നത്.

ആഗസ്റ്റ് 25 ബുധനാഴ്ച ലൈബീരിയയിലെ അപ്പസ്‌തോലിക ന്യൂണ്‍ഷോ ഡാഗോബെര്‍ട്ടോ കാംപോസ് സാലസ് മെത്രാപ്പോലീത്ത, ലൈബീരിയന്‍ മെത്രാന്‍സമിതിയുടെ സെക്രട്ടറി ജനറല്‍ ഫാ. ഡെന്നിസ് സെഫാസ് നിമെനെയുടെ സാന്നിധ്യത്തില്‍ ഉപകരണങ്ങള്‍ കൈമാറി.

പരിശുദ്ധ പിതാവ് ലൈബീരിയന്‍ ജനതയോടുള്ള തന്റെ അടുപ്പവും സ്‌നേഹവും ഇതിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണെന്ന് ലൈബീരിയന്‍ മെത്രാന്‍സമിതി പ്രസ്താവനയിലൂടെ പറയുകയും പാപ്പായ്ക്ക് നന്ദി പറയുകയും ചെയ്തു. മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ലൈബീരിയന്‍ ജനതയ്ക്കായി വെന്റിലേറ്ററുകളും 40,000 യൂറോയും പാപ്പാ നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.