സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ച അണക്കെട്ടുകൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക.
ഇടുക്കി ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ ആറു മണിക്കും തുറക്കും. പമ്പാ ഡാം രാവിലെ ആറു മണിക്കും തുറക്കും. ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രതാനിർദ്ദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്. ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാനും അതീവജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.