അവര്‍ ലേഡി ഓഫ് ലൂര്‍ദ് – മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 15

നിരവധി പ്രാവശ്യം പരി. അമ്മയുടെ ദര്‍ശനത്താല്‍ പുണ്യപ്പെട്ട സ്ഥലമാണ് ലൂര്‍ദ്. ഫ്രാന്‍സിലെ ലൂര്‍ദില്‍ അമ്മ നല്‍കിയ ദര്‍ശനങ്ങളുടെ ഫലമായി കത്തോലിക്കാ സഭ ബഹുമാനര്‍ത്ഥം അമ്മയെ ‘ലൂര്‍ദിലെ കന്യക’ എന്ന് വിളിക്കുന്നു. അങ്ങനെ ലൂര്‍ദ് ലോകത്തിലെ തന്നെ അറിയപ്പെടുന്ന പുണ്യഭൂമികളില്‍ ഒന്നായി മാറി.

ലൂര്‍ദില്‍ ബര്‍ണദിത്ത എന്നൊരു 14 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി ജീവിച്ചിരുന്നു. വളരെ ലളിതവും പാവപ്പെട്ടവളും നല്ല സ്വഭാവും പുലര്‍ത്തിയിരുന്നവളുമായിരുന്നു ബര്‍ണദിത്ത. 1858 ഫെബ്രുവരി 11-ാം തീയതിയാണ് മാതാവ് ആദ്യമായി ഈ പെണ്‍കുട്ടിക്ക് പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെ തുടര്‍ച്ചയായുളള ദര്‍ശനങ്ങളിലൂടെയാണ് ലൂര്‍ദ് ഒരു അറിയപ്പെട്ട ഗ്രാമമായി തീര്‍ന്നത്.

ബര്‍ണദിത്തയും അവളുടെ സഹോദരങ്ങളും കൂടെ വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയി. ഒരു തോട് കടന്ന് വേണമായിരുന്നു വിറക് ശേഖരിക്കുന്ന സ്ഥലത്ത് എത്താന്‍. കാറ്റടിക്കുന്ന പോലെ ഒരു സ്വരം അവള്‍ മാസബിയല്ലേയിലെ ഗുഹയുടെ അടുക്കത്തുനിന്ന് കേട്ടു. ആ ഗുഹക്കുള്ളില്‍ അവള്‍ അതീവ സുന്ദരിയായ ഒരു യുവതിയെ കണ്ടുമുട്ടി. അത് പരി. അമ്മയായിരുന്നു. അരയില്‍ ഒരു നീല ബെല്‍റ്റും കാലില്‍ മഞ്ഞ റോസാ പൂക്കളും ധരിച്ച് ഏറെ സൗന്ദര്യവതിയായിട്ടാണ് അമ്മയെ ബര്‍ണദിത്ത കണ്ടെത്തിയത്. പരിശുദ്ധ അമ്മ വളരെ മധുരമായി അവളെ നോക്കി പുഞ്ചിരിച്ചു. പിന്നെ പെട്ടന്ന് അപ്രതീക്ഷമായി.

ഇങ്ങനെ പല പ്രാവശ്യം അതായത് 18 പ്രാവശ്യത്തോളം അമ്മ ബര്‍ണദിത്തായ്ക്ക് ദര്‍ശനം നല്‍കി. ഫെബ്രുവരി 24 ന് വീണ്ടും അമ്മ ദര്‍ശനം നല്‍കി. ബര്‍ണദിത്ത നില്‍ക്കുന്ന സ്ഥലം ചൂണ്ടി കാണിച്ച് അമ്മ പറഞ്ഞു കൈകൊണ്ട് ഇവിടെ ഒരു കുഴി കുഴിക്കണമെന്ന്. അപ്രകാരം തന്നെ പ്രവര്‍ത്തിച്ചപ്പോള്‍ അവിടെ നിന്നും ഒരു ഉറവ പൊട്ടിപ്പുറപ്പെട്ടു. അവിടെ ഒരു ഗ്രോട്ടോ പണിയുവാനായി ആവശ്യപ്പെട്ടു. ഇന്ന് അത് ചരിത്രത്തില്‍ ഇടം നേടിയ ഒരു ഗ്രോട്ടോ ആയി നിലകൊള്ളുന്നു. ഇപ്പോഴും പുണ്യജലം അതില്‍ നിന്ന് ഒഴുകുന്നു. അനേകം രോഗ ശാന്തികള്‍ ഈ പുണ്യജലം കുടിക്കുന്നതിലൂടെ ഉണ്ടാകുന്നുണ്ട്.

ഈ ഗ്രോട്ടോ സന്ദര്‍ശിക്കുന്നതു വഴി പാപത്തില്‍ നിന്ന് ഉള്ള മോചനം ലഭിക്കുന്നു. ഇങ്ങനെ പല പ്രാവശ്യമുള്ള  ദര്‍ശനത്തില്‍ ബര്‍ണദിത്ത അമ്മയോട് ചോദിച്ചു അമ്മ ആരാണ് എന്ന്. അതിന് അമ്മ നല്‍കിയ മറുപടിയായിരുന്നു ‘ഞാന്‍ അമലോത്ഭവയാണ്’ എന്ന്.

ബിഷപ്പ് ഈ സ്ഥലം സന്ദര്‍ശിക്കുകയും ഇത് സത്യമാണ് എന്നും ദര്‍ശനങ്ങള്‍ എല്ലാം എന്ന് സ്ഥിതീകരിക്കുകയും ചെയ്തു. 1873 ല്‍ അവിടെ ഒരു  ബസലിക്ക പണിത് ഉയര്‍ത്തി. അനുദിനം ലക്ഷക്കണക്കിന് ജനങ്ങള്‍ ഇവിടെ വന്നു അനുഗ്രഹങ്ങള്‍ പ്രപിച്ച് മടങ്ങുന്നു.

ഒന്‍പതാം ദര്‍ശനത്തില്‍ ലോകത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ മാതാവ് ആവശ്യപ്പെടുന്നുണ്ട്. ഇത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.

ബര്‍ണദിത്ത 

1879 ല്‍ മുപ്പത്തിയഞ്ചാം വയസില്‍ ബര്‍ണദിത്ത എന്ന പുണ്യവതി മരണമടഞ്ഞു. മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുണ്യവതിയുടെ ശരീരം അഴുകാതെ അവശേഷിക്കുന്നു. ഇന്ന് ലൂര്‍ദില്‍ അവള്‍ പ്രാര്‍ത്ഥിക്കാന്‍ ഉപയോഗിച്ച കസേരയും പ്രാര്‍ത്ഥിച്ച അള്‍ത്താരയും കിടന്ന മുറിയും കാണാന്‍ കഴിയും. 14 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ ആഴമായ വിശ്വാസവും പ്രാര്‍ത്ഥനാ ജീവിതവും ആഴമായ ദൈവസ്‌നേഹവുമാണ് ഇതിനെല്ലാം വഴി തെളിച്ചത്.

സി. വിനീത എസ്. എ. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.