ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: ഇരുപത്തിയഞ്ചാം ദിവസം

ജിൻസി സന്തോഷ്

മൂന്നു ദിവസത്തെ വേർപാട്. നാല്‌പതു ദിവസത്തെ സഹവാസം. ഉത്ഥാനശേഷം തന്റെ അസാന്നിധ്യത്തിൽ സഹായകനായ പരിശുദ്ധാത്മാവിനെ ലഭിക്കുംവരെ നഗരത്തിൽ തന്നെ പ്രാർത്ഥനയിൽ കഴിയണമെന്ന ക്രിസ്തുവിന്റെ ആഹ്വാനം. മർക്കോസിന്റെ മാളികമുറിയിൽ പ്രിയഗുരുവിന്റെ വേർപാടിന്റെ ദുഃഖവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ഭരണാധികാരികളോടുള്ള ഭയവും നിമിത്തം വിറങ്ങലിച്ച് ശിഷ്യഗണം.

അവൾ ആശ്വസിപ്പിക്കാൻ ചെന്നില്ലെങ്കിൽ തന്റെ മകന്റെ മരണശേഷം അവർ ചിന്നിച്ചിതറുമെന്ന് വിചാരിച്ചതു കൊണ്ടാണ് അവൾ അവരെ ആശ്വസിപ്പിക്കാൻ ചെന്നതും അവർക്കൊപ്പം നാൽപതു ദിനരാത്രങ്ങൾ പ്രാർത്ഥനയിൽ ചിലവഴിച്ചതും.

തന്നെ ആശ്വസിപ്പിക്കാൻ ആരും വരുന്നില്ലെന്നോർത്ത് പരിതപിച്ച് നൊമ്പരത്തിന്റെ കൂടാരത്തിൽ ഒതുങ്ങിക്കൂടാനോ, ശിഷ്യരെ ആശ്വസിപ്പിക്കാൻ മറ്റാരെങ്കിലും ഉണ്ടാകുമെന്നു ചിന്തിക്കാനോ അമ്മമറിയം മുതിർന്നില്ല. തന്റെ മകൻ ഭരമേല്പിച്ച ആദിമസഭയെ മർക്കോസിന്റെ മാളികയിൽ കൂട്ടിവരുത്തി, തള്ളക്കോഴി അടയിരിക്കും പോലെ അവരോട് ചേർന്നിരുന്ന് പെന്തക്കുസ്തയുടെ ചൂടിൽ വിരിയിച്ചെടുത്ത് കരുത്തരാക്കി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അയയ്ക്കുമ്പോൾ മറിയം ഈ ലോകത്തിന്റെ തന്നെ അമ്മയായി.

തന്റെ പ്രതിസന്ധികളുടെ മധ്യേ നിന്നും മറ്റുള്ളവരെയെല്ലാം ആശ്വസിപ്പിച്ച പരിശുദ്ധ അമ്മ ശുദ്ധസ്നേഹത്തിന്റെ ആശ്വാസമൊഴികളാൽ നമ്മെ ഓർമ്മിപ്പിക്കുന്നതും മറ്റൊന്നുമല്ല. ആരൊക്കെയോ നിന്റെ ആശ്വാസമൊഴികൾക്കു വേണ്ടി കാത്തിരിക്കുന്നുണ്ട്. നിന്റെ മുറിവുകൾ എന്നും മറ്റുള്ളവർക്ക് സൗഖ്യം നൽകാനുള്ള തിരുമുറിവുകളാക്കി മാറ്റണം. സമാനമായൊരു മുറിവ് വേറൊരാൾക്ക് നൽകുകയില്ലെന്ന സ്നേഹശാഠ്യം നിന്നിൽ ഉണ്ടാകണം. അപ്പോൾ നിന്റെ മാത്രമല്ല, നിന്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടി പ്രകാശപൂർണ്ണമാകും.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.