മന്ത്രിമാരുടെ ആദ്യ പൊതുപരിപാടി സമൂഹ അടുക്കളയിലേക്ക്; അതിരൂപതയുടെ അരിയും പച്ചക്കറികളും ഏറ്റുവാങ്ങി

തൃശൂർ കോർപ്പറേഷൻ സമൂഹ അടുക്കളയിലേക്ക് തൃശൂർ അതിരൂപതയുടെ സ്നേഹോപഹാരം. ഒരു ലോഡ് അരിയും പച്ചക്കറികളും റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. ആര്‍. ബിന്ദുവും കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസിനു കൈമാറി ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപത സാമൂഹ്യക്ഷേമ പ്രവർത്തനത്തിൽ ശക്തമായ നേതൃത്വമാണെന്നും പ്രളയസമയത്തും കോവിഡ് മഹാമാരിയിലും ക്ലേശിക്കുന്നവരെ മാതൃകാപരമായി സഹായിച്ചെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

തൃശൂർ അതിരൂപതാദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് എല്ലാവരെയും സ്വാഗതം ചെയ്തു. തൃശൂര്‍ ജില്ലയിൽ നിന്നുള്ള രണ്ടു മന്ത്രിമാരുടേയും ആദ്യ പൊതുപരിപാടി തൃശൂർ അതിരൂപതയുടെ ജീവകാരുണ്യ സേവനങ്ങളോടെ ആരംഭിച്ചതിന് മാർ ആൻഡ്രൂസ് താഴത്ത് അഭിനന്ദനവും ആശംസകളും നേർന്നു.

സമൂഹ അടുക്കളയിലേക്കുള്ള പച്ചക്കറി കിറ്റ് വികാരി ജനറൽ മോൺ. തോമസ് കാക്കശ്ശേരി മന്ത്രി ഡോ. ആർ. ബിന്ദുവിനു കൈമാറുകയും മന്ത്രി കോർപ്പറേഷൻ സെക്രട്ടറി വിനുവിനു കൈമാറുകുയും ചെയ്തു. സാമൂഹ്യക്ഷേമരംഗത്തും വിദ്യാഭ്യാസ പ്രേഷിതരംഗത്തും തൃശൂർ അതിരൂപത നല്‍കുന്ന സേവനങ്ങൾ സ്തുത്യർഹവും മാതൃകാപരവുമണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

തൃശൂർ അതിരൂപത വിതരണം ചെയ്യുന്ന മെഡിക്കൽ കിറ്റിന്റെ ഉദ്ഘാടനം വികാരി ജനറല്‍ മോൺ. ജോസ് വല്ലൂരാൻ, പി. ബാലചന്ദ്രന്‍ എംഎൽഎ-യ്ക്കു നല്‍കിക്കൊണ്ടു നിര്‍വ്വഹിച്ചു. അദ്ദേഹം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്‍ പി.കെ. ഷാജന് മെഡിക്കല്‍ കിറ്റ് കൈമാറി. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, തൃശൂർ ജില്ലാ കളക്റ്റർ എസ്. ഷാനവാസ്, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ  ആര്‍. ആദിത്യാ, അതിരൂപത പ്രൊക്യുറേറ്റർ ഫാ. വർഗീസ് കൂത്തൂർ, സ്വാന്തനം ഡയറക്ടർ ഫാ. ജോയ് മൂക്കൻ, അതിരൂപത പിആർഒ ഫാ. നൈസൺ ഏലന്താനത്ത് എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.