കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാ ദൈവാലയം

പരിശുദ്ധ പിതാവിനോട് ചേർന്ന് ജപമാല മാരത്തോണിൽ ഇന്ന് പ്രത്യേക ജപമാല നടക്കുന്നത് ഭാരതത്തിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി മാതാ ദൈവാലയത്തിലാണ്. ‘ഔർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്’ അല്ലെങ്കിൽ ആരോഗ്യ മാതാ ദൈവാലയം എന്നും ഈ മരിയൻ തീർത്ഥാടനകേന്ദ്രത്തിനു പേരുണ്ട്. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഈ ബസിലിക്ക ഭാരതീയ ക്രൈസ്തവരുടെ എക്കാലത്തെയും പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. വേളാങ്കണ്ണിയിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ ഔർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് എന്ന ആരോഗ്യമാതാ ദൈവാലയത്തിന്റെ പ്രത്യേകതകൾ വായിച്ചറിയാം.

പരിശുദ്ധ ദൈവമാതാവും ഉണ്ണിയേശുവും മൂന്നു തവണ പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഈ ദൈവാലയത്തിൽ ഇന്ന് ജപമാല പ്രാർത്ഥനയുയരുമ്പോൾ ശാസ്ത്രജ്ഞരെയും മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളെയും പ്രത്യേകമാം വിധം സമർപ്പിക്കുന്നു. മഹാമാരിയ്ക്ക് അറുതിവരുത്തുവാനുള്ള ഔഷധം കണ്ടെത്തുവാൻ ലോകമെമ്പാടുമുള്ള എല്ലാ ഗവേഷകർക്കും ആവശ്യമായ ജ്ഞാനം നൽകുവാൻ വേളാങ്കണ്ണിയിലെ ആരോഗ്യമാതയോട് നമുക്ക് പ്രാർത്ഥിക്കാം.

വേളാങ്കണ്ണിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് ആളുകള്‍ക്കുള്ള വിശ്വാസം വളരെ വലുതാണ്. പതിനാറാം നൂറ്റാണ്ടിലെ പരിശുദ്ധ അമ്മയുടെ രണ്ടു പ്രത്യക്ഷീകരണവും പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ഒരു കൊടുങ്കാറ്റിൽ നിന്ന് മാതാവ് പോർച്ചുഗീസ് നാവികരെ രക്ഷപ്പെടുത്തിയ സംഭവവുമാണ് വേളാങ്കണ്ണി മാതാ ദൈവാലയത്തിനു പിന്നിലുള്ള ചരിത്രം.

1570 -ൽ മെയ് മാസത്തിൽ ഒരു ഇടയ ബാലൻ അടുത്ത വീട്ടിലേക്ക് പാൽ എത്തിച്ചുകൊടുക്കുവാൻ പോകുമ്പോൾ ആണ് ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കുന്നത്. വഴിയരികിൽ ഒരു കുട്ടിയെയും പിടിച്ചു നിൽക്കുന്ന സുന്ദരിയായ ഒരു സ്ത്രീയെ ബാലൻ കണ്ടുമുട്ടി. ആ സ്ത്രീ കൈയിലിരിക്കുന്ന കുഞ്ഞിന് കുറച്ചു പാൽ ചോദിച്ചു. ബാലൻ കൈയ്യിലിരുന്ന പാത്രത്തിൽ നിന്ന് അവർക്കു പാൽ കൊടുക്കുകയും നടന്നു നീങ്ങുകയും ചെയ്തു. പറഞ്ഞ അളവിലുള്ള പാൽ കൊടുക്കുവാൻ സാധിക്കാത്തതിനാൽ വഴിയിൽ നടന്ന സംഭവം വീട്ടുകാരോട് വിവരിക്കാമെന്നു ചിന്തിച്ച ബാലൻ അവിടെ എത്തിയപ്പോൾ പാത്രം തുറന്നു. എന്നാൽ അത്ഭുതകരമായി പാത്രത്തിൽ നിറയെ നല്ല തണുത്ത പാൽ കാണപ്പെട്ടു. ഇതാണ് വേളാങ്കണ്ണിയിലെ ആദ്യത്തെ മരിയൻ പ്രത്യക്ഷീകരണം എന്ന് കണക്കാക്കപ്പെടുന്നത്. ഇന്ന് ഈ സ്ഥലത്ത് ഒരു ചെറിയ ചാപ്പൽ പണികഴിച്ചിട്ടുണ്ട്. അവിടെ ഒരു കുളവും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ‘മാതാക്കുളം’ എന്നാണ് അത് അറിയപ്പെടുന്നത്.

രണ്ടാമത്തെ മരിയൻ പ്രത്യക്ഷീകരണം നടന്നത് 1597 -ലാണ്. മാതാക്കുളത്തിൽ നിന്നും ഒരുപാട് അകലമൊന്നും ഈ സ്ഥലത്തിനും ഇല്ല. കൈയ്യിൽ ഒരു ആൺകുട്ടിയുമായി സുന്ദരിയായ ഒരു സ്ത്രീ തൈര് വിൽക്കുന്ന മുടന്തനായ ഒരു ആൺകുട്ടിയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. സ്ത്രീയുടെ കൈയ്യിലിരുന്ന ആൺകുട്ടി അല്പം തൈര് ചോദിച്ചു. അത് വാങ്ങിക്കുടിച്ചതിനു ശേഷം ആ സ്ത്രീ തൈര് വിൽക്കുന്ന കുട്ടിയോട് നാഗപട്ടണത്തിലെ ഒരു മാന്യനെ കാണുവാനും ആ സ്ഥലത്ത് അവളുടെ ബഹുമാനാർത്ഥം ഒരു ചാപ്പൽ പണിയുവാൻ ആവശ്യപ്പെടാനും പറഞ്ഞു. കുട്ടി അതിവേഗം പുറപ്പെട്ടു. എന്നാൽ യാത്രക്കിടയിൽ അവന്റെ മുടന്തു മാറുകയും സൗഖ്യം പ്രാപിക്കുകയും ചെയ്തു. അങ്ങനെ പരിശുദ്ധ അമ്മ നിർദ്ദേശിച്ച സ്ഥലത്ത് ഒരു ചാപ്പൽ നിർമ്മിക്കുകയും തമിഴ് ഭാഷയിൽ ‘ആരോഗ്യ മാതാ’ എന്ന് നാമധേയം ചെയ്യുകയും ചെയ്തു.

മക്കാവോയിൽ നിന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ട ഒരു പോർച്ചുഗീസ് കപ്പൽ ബംഗാൾ ഉൾക്കടലിൽ വെച്ച് കൊടുങ്കാറ്റിൽ അകപ്പെട്ടതാണ് മൂന്നാമത്തെ സംഭവം. കൊടുങ്കാറ്റിൽ ആടിയുലഞ്ഞ കപ്പലിൽ വെച്ച് ‘കടലിന്റെ നക്ഷത്രം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചു. പെട്ടന്ന് തന്നെ കൊടുങ്കാറ്റ് ശമിക്കുകയും കപ്പലിലുണ്ടായിരുന്ന 150 പേർ അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു. ഇത് സംഭവിച്ചത് പരിശുദ്ധ അമ്മയുടെ ജനനത്തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിനായിരുന്നു. അതിന്റെ നന്ദി സൂചകമായി നാവികർ അതി മനോഹരമായ വേളാങ്കണ്ണി ദൈവാലയം പുനർ നിർമ്മിച്ചു. പിന്നീട് കടൽമാർഗം അതിലൂടെ യാത്രചെയ്തപ്പോളെല്ലാം അവർ ദൈവാലയത്തിൽ വരികയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് പതിവാക്കിയിരുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടി നിർമ്മിക്കപ്പെട്ട ദൈവാലയം 1771 -ലാണ് ഇടവകയായത്. പിന്നീട് 1962 -ൽ ജോൺ XXIII -മന് പാപ്പാ മൈനർ ബസിലിക്കയായി ഉയർത്തുകയും റോമിലെ ബസിലിക്ക ഓഫ് സെന്റ് മേരിയുമായി കൂട്ടിച്ചേർക്കുകയും ചെയ്തത്.

പരിശുദ്ധ അമ്മയുടെ രൂപവും പ്രത്യേകതകളും

ഗോഥിക് ശൈലിയിലുള്ള ബസിലിക്ക നിർമ്മിച്ചിരിക്കുന്നത് തൈര് വിൽപ്പനക്കാരൻ പരിശുദ്ധ അമ്മയെയും ഉണ്ണിയേശുവിനെയും കണ്ട അതെ സ്ഥലത്തു തന്നെയാണ്. പോർച്ചുഗീസുകാരും ഇന്ത്യക്കാരും ചേർന്ന് സ്ഥാപിച്ച ബസിലിക്കയിൽ പരിശുദ്ധ ദൈവമാതാവിന്റെ രൂപം ഭാരതീയ പാരമ്പര്യത്തിലുള്ളതാണ്. സാരി ധരിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപമാണ് ദൈവാലയത്തിൽ ഉള്ളത്. പതിവിൽ നിന്ന് വ്യത്യസ്തമായി സ്വർണ്ണ നിറത്തിലുള്ള സാരിധരിച്ച മാതാവാണ് ഇവിടെ ഉള്ളത്.

തിരുനാൾ ദിനം

പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിനാണ് തിരുനാൾ ആഘോഷിക്കുന്നത്. ഓഗസ്റ്റ് 29 -ന് ആരംഭിച്ച് സെപ്റ്റംബർ എട്ടിന് അവസാനിക്കും. തിരുനാൾ ദിനങ്ങളിൽ വിവിധ ഭാഷകളിൽ വിശുദ്ധ ബലിയപ്പണം ഈ ദൈവാലയത്തിൽ നടത്തപ്പെടും. തമിഴ്, മറാത്തി, മലയാളം, തെലുങ്ക്, കന്നഡ, കൊങ്കണി, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് പ്രധാനമായും വിശുദ്ധ ബലിയർപ്പണം. പ്രധാന അതിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിന് പരിശുദ്ധ അമ്മയുടെ രൂപം എഴുന്നെള്ളിച്ചുകൊണ്ട് പ്രദക്ഷിണവും നടത്തപ്പെടുന്നു. ഭാരതത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് തിരുനാൾ ദിവസങ്ങളിൽ വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നത്. ഓരോ വർഷവും 50 ലക്ഷം തീർത്ഥാടകരാണ് വേളാങ്കണ്ണിയിലെ ആരോഗ്യമാതയുടെ ദൈവാലയത്തിൽ പ്രാര്ഥിക്കുവാനായി എത്തിച്ചേരുന്നത്.

ഷ്റൈൻ ഓഫ് ഔർ മദർ ഓഫ് ഗുഡ് ഹെൽത്ത് വേളാങ്കണ്ണി, ഷ്റൈൻ റ്റു ഔർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്, വേളാങ്കണ്ണി എന്നീ ദൈവാലയങ്ങൾ വേളാങ്കണ്ണി മാതാവിന്റെ പേരിൽത്തന്നെ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലും ബ്രിസ്ബെയ്നിലും സ്ഥിതിചെയ്യുന്ന രണ്ടു മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ ആണ്. ഇതുകൂടാതെ സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിലും വേളാങ്കണ്ണി മാതാവിന്റെ നാമധേയത്തിൽ ദൈവാലയങ്ങൾ ഉണ്ട്.

സുനീഷ നടവയൽ

മരിയൻ മാരത്തോൺ പ്രാർത്ഥന 14: നിയോഗം – ശാസ്ത്രജ്ഞർക്കും മെഡിക്കൽ റിസേർച്ച് സ്ഥാപനങ്ങൾക്കും വേണ്ടി

1. തിരി കൊളുത്തുക

(പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപത്തിൻ്റെ മുമ്പിലോ ഛായചിത്രത്തിൻ്റെ മുമ്പിലോ തിരി കത്തിച്ചു കൊണ്ടാരംഭിക്കുക)

2. തിരുവചന ഭാഗം വായന: ലൂക്കാ 18: 1- 8

(വിശുദ്ധ ലൂക്കാ സുവിശേഷം പതിനെട്ടാം അധ്യായം ഒന്നു മുതൽ എട്ടുവരെയുള്ള തിരുവചന ഭാഗം വായിക്കുക)

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു:

ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.

ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്‌ഷിക്കുമായിരുന്നു.

കുറേ നാളത്തേക്ക്‌ അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്‌, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല.

എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന വള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന്‌ എന്നെ അസഹ്യപ്പെടുത്തും.

കര്‍ത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്ന്‌ ശ്രദ്‌ധിക്കുവിന്‍.

അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ?

അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

3. വിചിന്തനം പങ്കുവയ്ക്കുക.

(വചന വായനയ്ക്കു ശേഷം അല്പം നിശബ്ദ വിചിന്തനത്തിനുള്ള സമയം അനുവദിക്കുക. കാർമ്മികൻ താഴെ പറയുന്നതോ തത്തുല്യമായ മറ്റെതെങ്കിലും വ്യഖ്യാനം നൽകുക.)

പ്രിയ സഹോദരി സഹോദരന്മാരേ, പകർച്ചവ്യാധിയുടെ സമയം നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു. പരീക്ഷണങ്ങളുടെ ഈ സമയം വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും പ്രത്യാശ പരിപോഷിപ്പിക്കുവാനും ആത്മീയവും ശാരീരികവുമായ കാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെടാനുമുള്ള നല്ല അവസരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്നാലും മരണസമയത്തും ശവസംസ്കാര ശുശ്രൂഷയിൽ പോലും അവരോടൊപ്പം സന്നിഹിതരായാൽ കഴിയാത്തതിൻ്റെ തീവ്ര ദുഃഖം നമ്മളിൽ ചിലരിൽ തങ്ങി നിൽക്കുന്നു. കുടുബപരവും സാമൂഹികവുമായ ബന്ധങ്ങൾ കഠിനമായ പരീക്ഷണങ്ങൾക്കു വിധേയമായി. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കുടുബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഈ അനുഭവങ്ങളിൽ, ആദിമ ക്രൈസ്തവ സമൂഹം എന്തു ചെയ്തു എന്ന്  അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. “സഭ അവനുവേണ്ടി ദൈവത്തോടു തീക്‌ഷണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” (അപ്പ. പ്രവ 12 : 5). നമ്മുടെ യാചനകൾ കേൾക്കാനായി ദൈവസന്നിധിയിലേക്കു നമ്മുടെ പ്രാർത്ഥനകൾ ഉയർത്താം.

4. പരിശുദ്ധ മാതാവിൻ്റെ സ്തുതിക്കായുള്ള ഒരു ഗാനം ആലപിക്കുക

5. ജപമാല പ്രാർത്ഥന ചൊല്ലുക

നമ്മൾ ഇപ്പോൾ കത്തിച്ച തിരി മഹാവ്യാധിയുടെ അവസാനത്തിനായി പ്രാർത്ഥിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഓർമ്മപ്പെടുത്തുന്നു. ഈ പ്രാർത്ഥനാലയത്തിൽ ജാഗ്രതയോടെ വ്യാപരിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ശരീരികമായി സന്നിഹിതമാകാൻ കഴിയില്ലങ്കിലും ആത്മീയമായി സ്വഭവനങ്ങളിലും ജോലി സ്ഥലങ്ങളിലും ഇടവക സമൂഹങ്ങളിലും ഇരുന്നു കൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടു ഈ പരീക്ഷണ കാലങ്ങൾ അതിജീവിക്കാനായി നമുക്കു മദ്ധ്യസ്ഥം തേടാം.

നമുക്കു പ്രാർത്ഥിക്കാം

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി നിൻ്റെ പക്കൽ വരുന്നു. ഓ ഭാഗ്യവതിയും മഹത്വപൂർണ്ണയുമായ കന്യകയേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകളെ നീ തള്ളിക്കളയരുതേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ വിടുവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

പ്രിയ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവിനോടുള്ള  ഐക്യത്തിൽ വലിയ പരീക്ഷണങ്ങളുടെ ഈ നാളുകളിൽ ആദിമ ക്രൈസ്തവ സമൂഹങ്ങളെപ്പോലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മദ്ധ്യസ്ഥതയിലുടെ നമ്മളെ അലട്ടുന്ന കോവിഡ് എന്ന മഹാവ്യാധി അവസാനിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകള ദൈവസന്നിധിയിലേക്ക് ഉയർത്താം.

ഇന്നേ ദിനം പ്രത്യേകമായി, വേളാങ്കണ്ണി മാതാവിനോട് ശാസ്ത്രജ്ഞർക്കും മെഡിക്കൽ റിസേർച്ച് സ്ഥാപനങ്ങൾക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം.

പരിശുദ്ധ കന്യകാമറിയത്തിൻ്റെ ചിത്രത്തിനു മുമ്പിൽ എരിയുന്ന ഈ തിരികൾ നമ്മുടെ അന്ധകാരത്തിൻ്റെ നിമിഷങ്ങളെ പ്രകാശിപ്പിക്കുകയും വെളിച്ചത്തിൻ്റെ പുതിയ അരുണോദയത്തിലേക്കു നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യട്ടെ.

(ഇപ്പോൾ നമുക്കു ജപമാല പ്രാർത്ഥന ജപിക്കാം. ജപമാലയുടെ അവസാനം ലുത്തിനിയാ, മരിയൻ ഗീതങ്ങൾ എന്നിവ  പാടാവുന്നതാണ്.)

6. പ്രാർത്ഥനാ

ഓ പരിശുദ്ധ ദൈവ മാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി വരുന്നു. ലോകം മുഴുവൻ കഷ്ടപ്പാടുകൾക്കും ഉത്കണ്ഠകൾക്കും ഇരയായിരിക്കുന്ന ഈ ദാരുണ സാഹചര്യത്തിൽ, ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ നിൻ്റെ പക്കലേക്കു ഞങ്ങൾ ഓടി വരുകയും നിൻ്റെ സംരക്ഷണത്തിൽ അഭയം തേടുകയും ചെയ്യുന്നു.

കന്യകാമറിയമേ, കോറോണ വൈറസ് തീർക്കുന്ന പകർച്ചവ്യാധിക്കിടയിൽ നിൻ്റെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേ. അസ്വസ്ഥരായവരെയും പ്രിയപ്പെട്ടവരുടെ വേർപാടുമൂലം വിലപിക്കുന്നവരെയും ആശ്വസിപ്പിക്കണമേ. പ്രിയപ്പെട്ടവരുടെ രോഗം മൂലം ആകുലചിത്തരായിരിക്കുന്നവരോടും രോഗം പടരാതിരിക്കാൽ പ്രിയപ്പെട്ടവരിൽ നിന്നു അകന്നു  നിൽക്കുന്നവരോടും നീ ചേർന്നു നിൽക്കണമേ. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളാലും സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാൽ വിഷമിക്കുന്നവരിൽ  നീ പ്രത്യശ നിറയ്ക്കണമേ.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ മഹാവ്യാധി അവസാനിക്കുവാനും പ്രത്യാശയും സമാധാനവും പുതുതായി ഉദയം ചെയ്യുവാനും കരുണയുള്ള പിതാവായ ദൈവത്തോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. രോഗികളുടെയും അവരോടു ബന്ധപ്പെട്ട കുടുംബങ്ങളുടെയും ആശ്വാസത്തിനും അവരുടെ ഹൃദയങ്ങളിൽ ആത്മവിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും കിരണങ്ങൾ വിരിയുവാനും കാനായിൽ നിൻ്റെ ദിവ്യ സുതനോടു അപേക്ഷിച്ചുപോലെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപകട സാധ്യതകളൾ നിറഞ്ഞ അത്യാഹിത വിഭാഗങ്ങളിൽ മുൻനിരയിൽ ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും  സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പരിശ്രമങ്ങളെ സഹായിക്കുകയും അവർക്കു ആരോഗ്യവും മഹാമനസ്കതയും  ശക്തിയും നൽകുകയും ചെയ്യണമേ.

ദുഃഖിതരുടെ ആശ്വാസമായ മറിയമേ, ദുരിതത്തിലകപ്പെട്ടിരിക്കുന്ന നിൻ്റെ എല്ലാ മക്കളെയും ആശ്വസിപ്പിക്കുകയും ദൈവം തൻ്റെ സർവ്വശക്തമായ കരം നീട്ടി ഭയാനകമായ ഈ പകർച്ചവ്യാധിയിൽ നിന്നു മോചനം നൽകുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ, അതുവഴി സാധാരണ ജീവിതത്തിലേക്കു ഞങ്ങൾ മടങ്ങി വരട്ടെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതയാത്രയിൽ വിളങ്ങി ശോഭിക്കുന്ന മാധുര്യവും സ്നേഹവും കരുണയും നിറഞ്ഞ പരിശുദ്ധ അമ്മേ, ഞങ്ങളെത്തന്നെ നിനക്കു ഞങ്ങൾ  ഭരമേല്പിക്കുന്നു. ആമ്മേൻ

7. സമാപന പ്രാർത്ഥന

പ്രിയ സഹോദരി സഹോദരന്മാരെ, ഇന്നേ ദിനം പരിശുദ്ധ കന്യകാമറിയത്തിൻ്റെ കരങ്ങളിലൂടെ ശാസ്ത്രജ്ഞർക്കും മെഡിക്കൽ റിസേർച്ച് സ്ഥാപനങ്ങൾക്കും വേണ്ടി നാം ദൈവത്തിനു സമർപ്പിച്ചു പ്രാര്‍ത്ഥിച്ചുവല്ലോ. നമ്മുടെ യാചനകൾ അവിടുന്നു ശ്രവിക്കുകയും അവ സാധിച്ചുു തരുകയും ചെയ്യട്ടെ.

8. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ/ നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌‌/ നിന്‍റെ സഹായം തേടി/ നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ ഒരുവനെയെങ്കിലും/ നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/ എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ ദയയുള്ള മാതാവെ/ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു/ നിന്‍റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/ പാപിയായ ഞാന്‍/ നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്‌/ നിന്‍റെ സന്നിധിയില്‍/ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

ഫാ. ജയ്സൺ കുന്നേൽ MCBS

1 COMMENT

  1. Excellent writing by the Author. Good info. Requests you to make the Writings available in English also for easy understanding.

Leave a Reply to Alex KaruvelilCancel reply