മലങ്കര കത്തോലിക്കാ ദൈവാലയങ്ങൾ യാക്കോബായ സഭയ്ക്ക് ആരാധനയ്ക്കായി തുറന്നു നൽകുന്നു

മലങ്കര കത്തോലിക്കാ ദൈവാലയങ്ങൾ യാക്കോബായ – സുറിയാനി സഭാംഗങ്ങൾക്കു ആരാധന നടത്തുവാനായി തുറന്നു നൽകുവാൻ ആഹ്വാനം ചെയ്തു കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ. ഇന്നലെ ഇറക്കിയ സർക്കുലറിൽ ആണ് ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.

മലങ്കര യാക്കോബായ സുറിയാനി സഭ ഈയടുത്ത നാളുകളിൽ അനുഭവിക്കുന്ന വേദനകളെ മനസിലാക്കുന്നു. ഇപ്പോൾ സമൂഹം അനുഭവിക്കുന്ന പ്രതികൂല സാഹചര്യങ്ങളുടെ ഇടയിലും നിങ്ങളുടെ ആരാധനാലയങ്ങൾ സഭയ്ക്ക് നഷപ്പെട്ടുകൊണ്ടിരിക്കുന്നത് വേദനയോടെ കാണുന്നു. ആരാധനാലയങ്ങൾ നഷ്ടമാകുന്ന വേദനയിൽ പങ്കു ചേരുന്നതിനൊപ്പം ആരാധനാലയങ്ങളുടെ സൗകര്യമില്ലാത്തതിന്റെ പേരിൽ യാക്കോബായ സഭാമക്കൾക്കു ആരാധന മുടങ്ങരുത് എന്നാഗ്രഹിക്കുന്നു. നിങ്ങൾക്ക് സ്വന്തമായി ഒരു ആരാധനാലയം ഉണ്ടാകുന്നത് വരെ അതാത് സ്ഥലങ്ങളിലെ മലങ്കര കത്തോലിക്കാ സഭയുടെ ദൈവാലയങ്ങൾ നിങ്ങളുടെ ആരാധനയ്ക്കു വേണ്ടി തുറന്നു നൽകുന്നതിന് പൂർണ്ണ സന്തോഷമാണ് എന്ന് കര്‍ദ്ദിനാള്‍ അറിയിച്ചു.

ദൈവാലയങ്ങളോ ചാപ്പലോ ഏത് ഭദ്രാസനത്തിലാണോ, ആ ഭദ്രാസനാദ്ധ്യക്ഷനെ സമീപിച്ചാൽ മതി എന്നും മലങ്കര സഭയിലെ ഭദ്രാസനാദ്ധ്യക്ഷന്മാരെ ഈ വിവരം അറിയിച്ചിട്ടുണ്ട് എന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.