സിനി എന്നു പേരുള്ള ഒരു അദ്ധ്യാപിക പങ്കുവച്ച അനുഭവം (യഥാര്‍ത്ഥ പേരല്ല). അവര്‍ ബി.എഡ് പഠിക്കുന്ന സമയം. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ കോപ്പിയടിച്ച് ജയിച്ച ഒരു കൂട്ടുകാരി അവള്‍ക്കുണ്ടായിരുന്നു. കോപ്പിയടിയെ ന്യായീകരിച്ചുകൊണ്ട് ആ കൂട്ടുകാരി സ്ഥിരം പറയുന്ന ഒരു തത്വം ഇതായിരുന്നു: “പഠിച്ചിട്ട് കിട്ടാഞ്ഞിട്ടല്ലേ കോപ്പിയടിക്കുന്നത്. അത് കര്‍ത്താവിന് മനസിലാകും. അല്ലെങ്കിലും കുറച്ചൊക്കെ കള്ളത്തരങ്ങള്‍ ആരാണ് ചെയ്യാത്തത്?”
ബി.എഡിന്റെ ഫൈനല്‍ പരീക്ഷ നടക്കുന്ന സമയം. ഒരു പേപ്പര്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അന്നും ഈ കൂട്ടുകാരി നോക്കിയെഴുതി. ഇടയ്ക്ക് അവള്‍ സിനിയുടെ നേരെ ‘തുണ്ടുകടലാസ്’ നീട്ടിക്കൊണ്ട് പറഞ്ഞു: “വേണമെങ്കില്‍ എടുത്തോ…”
സിനിയുടെ മനസ് സന്നിഗ്ദ്ധാവസ്ഥയിലായി. ‘ബുദ്ധിമുട്ടുള്ള പരീക്ഷയാണ്. ഒരു ഉത്തരമെങ്കിലും എഴുതാനായാല്‍ അത് നല്ലതല്ലേ.’ ഇങ്ങനെയൊരു ചിന്തയുയര്‍ന്ന ഉടനെ മനസില്‍ അമ്മയുടെ മുഖം തെളിഞ്ഞു: “മോളേ, പരീക്ഷയ്ക്ക് തോറ്റാലും സാരമില്ല, ഒരിക്കലും കള്ളത്തരം കാണിക്കരുത്.” അപ്പോള്‍ ലഭിച്ച മനോധൈര്യത്തില്‍ അവള്‍ കൂട്ടുകാരിയുടെ പ്രലോഭനത്തില്‍ വീഴാതെ കിട്ടുന്നതു മാത്രം എഴുതാന്‍ തീരുമാനിച്ചു. പെട്ടന്നാണ് അത് സംഭവിച്ചത്. അത്രയും നേരം നോക്കിയെഴുതിയിരുന്ന കൂട്ടുകാരിയെ അദ്ധ്യാപകന്‍ കൈയോടെ പിടികൂടി. തുടര്‍ന്ന് പരീക്ഷയെഴുതാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. അവളിന്ന് അദ്ധ്യാപികയുമല്ല.
മനഃസാക്ഷിയുടെ സ്വരം ധിക്കരിച്ചാണ് ഏതൊരു തിന്മയും നമ്മള്‍ ചെയ്യുന്നത്. ഒരുപക്ഷേ ഇന്ന് നമ്മള്‍ ആവര്‍ത്തിച്ചു ചെയ്യുന്ന തിന്മകള്‍ പലതും ഉള്ളിലുള്ള ദൈവസ്വരം ശ്രവിക്കാത്തതിന്റെ ഫലമല്ലേ? “നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത്. യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാന്‍” (ലൂക്കാ 12: 40-43) എന്ന വചനം ഇവിടെ വെളിച്ചം വീശുന്നതാണ്.
മറ്റുള്ളവര്‍ കാണില്ലെന്നു കരുതി ചെയ്തുകൂട്ടുന്ന കള്ളത്തരങ്ങളെല്ലാം ദൈവം കാണുന്നുണ്ടെന്ന തിരിച്ചറിവുണ്ടെങ്കില്‍ മാത്രമേ വിശ്വസ്തതയോടെ ജീവിക്കാന്‍ നമുക്ക് കഴിയൂ. എട്ടു നോമ്പിന്റെ ആരംഭത്തില്‍ സദ്ചിന്തകളോടെയും ഉറച്ച തീരുമാനങ്ങളോടെയും നമുക്ക് വിശുദ്ധിയുടെ വഴിയേ സഞ്ചരിക്കാം.
ഫാ. ജെന്‍സണ്‍ ലാസലെറ്റ്