കുഞ്ഞിന് ഒന്നും സംഭവിക്കരുതേ….

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

എന്റെ ഒരു ചങ്ങാതി വിളിക്കുമ്പോള്‍ ഞാന്‍ മറ്റൊരു ഫോണിലായിരുന്നു. അല്പസമയത്തിനു ശേഷം ഞാന്‍ തിരിച്ചുവിളിച്ചു. “അച്ചാ, ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ…’ ആ വാക്കുകളില്‍ അവരുടെ ശബ്ദം ഇടറുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

“നിനക്കെന്തു പറ്റി? ശബ്ദം വല്ലാതിരിക്കുന്നല്ലോ” ഞാന്‍ ചോദിച്ചു.

“അച്ചാ, മോളെയും കൊണ്ട് ഇന്ന് ആശുപത്രിയില്‍ പോയിരുന്നു. ബ്രെയിനിന് ഒരു എം.ആര്‍.ഐ സ്‌കാന്‍ വേണമെന്നാ ഡോക്ടര്‍ പറയുന്നത്” അവള്‍ വിതുമ്പി.

“നമുക്ക് പ്രാര്‍ത്ഥിക്കാം. എന്തെങ്കിലുമുണ്ടെങ്കില്‍ കണ്ടുപിടിക്കപ്പെടാന്‍ വേണ്ടി വേണം നമ്മുടെ പ്രാര്‍ത്ഥന. കുര്‍ബാനയില്‍ ഓര്‍ക്കാം. കൂടെയുള്ള മറ്റ് അച്ചന്മാരോടും പറയാം.” ഇങ്ങനെയുള്ള വാക്കുകളോടെ ഞാന്‍ അവളെ ആശ്വസിപ്പിച്ചു.

ഫോണ്‍ വയ്ക്കുന്നതിനു മുമ്പ് അവള്‍ ഇങ്ങനെ കൂടി പറഞ്ഞു: “എനിക്കെന്തെങ്കിലും വന്നാല്‍ കുഴപ്പമില്ല. എന്നാല്‍ എന്റെ മോള്‍ക്ക്… എനിക്കത് സഹിക്കാന്‍ പറ്റില്ലച്ചാ…”

അവള്‍ ഫോണ്‍ വച്ചതിന്റെ പിന്നാലെ അവളുടെ ജീവിതപങ്കാളിയും വിളിച്ചു. “നിന്റെ ഭാര്യ വിളിച്ച് ഇപ്പോള്‍ വച്ചതേയുള്ളൂ” ഞാന്‍ പറഞ്ഞു.

“അവള്‍ ആകെ അപ്‌സറ്റ് ആണച്ചാ. കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോകുന്നത് കണ്ട് ഞാന്‍ മുറ്റത്തേക്കിറങ്ങിയതാ. എന്തായാലും അച്ചന്‍ കൊച്ചിനു വേണ്ടിയും അവള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം.” അവനും ഇടറിയ ശബ്ദത്തില്‍ കാര്യം പറഞ്ഞ് ഫോണ്‍ വച്ചു.

പന്ത്രണ്ടു വയസുകാരി മകള്‍ക്ക് ഒരു വയ്യായ്ക വന്നപ്പോള്‍ എത്ര പെട്ടന്നാണ് മാതാപിതാക്കളുടെ ഹൃദയമുരുകുന്നത്. ‘എനിക്കെന്തെങ്കിലും വന്നാല്‍ കുഴപ്പമില്ല… മക്കള്‍ക്ക് വരരുത്’ എന്ന് ചിന്തിക്കുന്നവരായിരിക്കും എല്ലാ മാതാപിതാക്കളും തന്നെ. ഇങ്ങനെയൊരു പിതാവിനെയാണ് ഇന്ന് സുവിശേഷത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്നത്. സിനഗോഗ് അധികാരിയായ ജായ്‌റോസ്. “അവന്‍ യേശുവിനെ കണ്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു. എന്റെ കൊച്ചുമകള്‍ മരിക്കാറായി കിടക്കുന്നു. അങ്ങു വന്ന് അവളുടെമേല്‍ കൈകള്‍ വച്ച് രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!” (മര്‍ക്കോ. 5:22-23). അയാളുടെ മിഴിനീര്‍ പതിച്ച് ക്രിസ്തുവിന്റെ ഹൃദയമലിയുന്നതും “ബാലികേ എഴുന്നേല്‍ക്കൂ” എന്നു പറഞ്ഞ് ആ മകളെ തിരികെ ജീവനിലേക്ക് കൊണ്ടുവരുന്നതും പിന്നീട് നമ്മള്‍ വായിക്കുന്നുണ്ട്.

മക്കള്‍ക്ക് രോഗം വരരുതെന്നും അവരുടെ അസുഖം ഞങ്ങള്‍ക്ക് വന്നാലും കുഴപ്പമില്ലെന്നും ചിന്തിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. എന്നാല്‍, മക്കളോ? ‘അപ്പന്റെയും അമ്മയുടെയും രോഗം ഞങ്ങള്‍ക്കു വന്നോട്ടെ, മാതാപിതാക്കള്‍ക്ക് ഒന്നും വരുത്തരുതേ’ എന്ന് പ്രാര്‍ത്ഥിക്കുന്ന എത്ര മക്കളുണ്ട്? അപ്പന്റെയും അമ്മയുടെയും ഹൃദയം സ്വന്തമാക്കാന്‍ ദൈവം എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.