കലാലയങ്ങള്‍ തുറക്കാതിരിക്കുമ്പോള്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ പരിഭവങ്ങള്‍ ഇപ്രകാരമായിരുന്നു: “അച്ചാ, വീട് ഒരു ജയിലായി മാറിയിരിക്കുകയാണ്. അപ്പയും അമ്മയും ആ ജയിലിലെ വാര്‍ഡന്മാരും. കോളേജില്‍ പോകാന്‍ കഴിയാതെ ഞങ്ങളെപ്പോലുള്ളവര്‍ അനുഭവിക്കുന്ന മാനസികവ്യഥ മാതാപിതാക്കള്‍ക്ക് പലപ്പോഴും മനസിലാകുന്നില്ല. എന്നെ എപ്പോഴും സംശയത്തോടെയാണ് അവര്‍ വീക്ഷിക്കുന്നത്. ആരെങ്കിലുമായി ഫോണില്‍ സംസാരിച്ചാല്‍ ഉടന്‍ അവര്‍ക്ക് തെറ്റിദ്ധാരണയാണ്. സത്യമായിട്ടും തെറ്റിന്റെ വഴിയേ ഞാന്‍ പോയിട്ടില്ല. രാത്രി പത്തു മണി കഴിഞ്ഞാല്‍ അവര്‍ ഫോണ്‍ വാങ്ങിവയ്ക്കും. എന്റെ ഫ്രന്‍ണ്ട്‌സ് പലരും ആ സമയത്ത് ഓണ്‍ലൈനില്‍ വരും. എന്തായാലും അവരുമായുള്ള ചാറ്റിങ്ങ് എനിക്ക് നഷ്ടമായി.

മാതാപിതാക്കള്‍ എന്റെ ചില സഹപാഠികളുടെ നന്മകള്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും. അവര്‍ നല്ലവരെന്നു പറയുന്ന എത്ര പേര്‍ക്ക് തെറ്റായ ബന്ധങ്ങളും ശീലങ്ങളും ഉണ്ടെന്ന് എനിക്കല്ലേ അറിയൂ. മടുത്തു, ഇനിയും കോളേജ് തുറന്നില്ലേല്‍ ചിലപ്പോള്‍ എന്റെ മനോനില തെറ്റും. ജൂലൈ മാസം പരീക്ഷയുണ്ടെന്നാണറിയുന്നത്. ശരിക്കും ശ്രദ്ധിച്ച് പഠിക്കാനും കഴിയുന്നില്ല.”

അവളെ ശ്രവിച്ച ശേഷം ഞാനവളോട് പറഞ്ഞു: “നിന്നെപ്പോലെ തന്നെ മാനസിക പിരിമുറുക്കത്തിലൂടെയാണ് മാതാപിതാക്കളും കടന്നുപോകുന്നതെന്ന് മനസിലാക്കുക. അവര്‍ പറയുന്നതു കേട്ട് ഇറിറ്റേറ്റഡ് ആകാതെ അതിലെ നന്മ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. നിന്റെ ഭാവി കണ്ട് നന്നായി പഠിക്കാനും ശ്രമിക്കുക. അല്ലെങ്കില്‍ നിനക്ക് തന്നെയാണ് നഷ്ടം. പലയിടങ്ങളില്‍ നിന്നും മാതാപിതാക്കള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ലല്ലോ? അതുകൊണ്ടാണ് രാത്രി പത്തു മണിക്ക് ശേഷം അവര്‍ ഫോണ്‍ വാങ്ങിവയ്ക്കുന്നത്.”

“അച്ചന്‍ പറഞ്ഞത് ശരിയാണ്. എന്നാല്‍ അവ പ്രായോഗികമാക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഞാന്‍ ശ്രമിക്കാം.”

ഞാനവളോടു പറഞ്ഞു: “ദൈവകൃപയുണ്ടെങ്കില്‍ നിനക്ക് എല്ലാം സാധ്യമാകും. ഈശോയുടെ ആ വചനം ഓര്‍ക്കുക: പിതാവിനാല്‍ ആകര്‍ഷിക്കപ്പെടാതെ ഒരുവനും എന്റെ അടുക്കലേക്ക് വരാന്‍ കഴിയില്ല (യോഹ. 6:44). അതുകൊണ്ട് ദൈവകൃപ വന്നുനിറയുമ്പോള്‍ എല്ലാം ശരിയാകും. പ്രാര്‍ത്ഥനയും പരിശ്രമവും തുടരട്ടെ.
ഞാനും പ്രാര്‍ത്ഥിക്കാം.”

ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവള്‍ വീണ്ടും വിളിച്ചു: “അച്ചാ, ഇപ്പോള്‍ ഞാന്‍ ബെറ്റര്‍ ആയി. കുറേയൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ എനിക്ക് കഴിയുന്നുണ്ട്. എങ്കിലും ഇനിയും ഏറെ മാറാനുണ്ട്. എന്റെ മാതാപിതാക്കളോടും അച്ചനൊന്ന് സംസാരിക്കണം.”

അടുത്തയാഴ്ച സംസാരിക്കാം എന്നുപറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.

ജീവിതത്തില്‍ അപ്രതീക്ഷിതമായ സംഘര്‍ഷങ്ങളിലൂടെയാണ് മാതാപിതാക്കളും മക്കളുമെല്ലാം ഇപ്പോള്‍ കടന്നുപോകുന്നത്. പരസ്പരം മനസിലാക്കാന്‍ ഇരുകൂട്ടരും പലപ്പോഴും പരാജയപ്പെടുന്നു. പ്രതിസന്ധികളെ വികാരപരമായി സമീപിക്കാതെ വിവേകത്തോടെ നോക്കിക്കാണാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ വിജയത്തിലെത്താന്‍ സാധിക്കൂ. അതിന് ദൈവകൃപയും അന്ത്യന്താപേക്ഷിതമാണ്.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.