പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ‘അത്ഭുതപ്രവര്‍ത്തകനായ സന്യാസി’യോട് മാദ്ധ്യസ്ഥം യാചിച്ച് ലെബനീസ് ജനത

വിവിധ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ലെബനന്‍ ജനത കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യങ്ങളില്‍ നിന്ന് കരകയറാന്‍ അവര്‍ മാദ്ധ്യസ്ഥം യാചിക്കുന്ന വിശുദ്ധനാണ് ‘അത്ഭുതപ്രവര്‍ത്തകനായ സന്യാസി’ എന്ന് ലെബനീസ് ജനത വിശേഷിപ്പിക്കുന്ന വി. ചാര്‍ബെല്‍. വി. ചാര്‍ബെലിന്റെ തിരുനാളില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ ലെബനനിലെ മരോനൈറ്റ് സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബെചാറ റായ് വിശുദ്ധന്റെ മദ്ധ്യസ്ഥത്തിനായി രാജ്യത്തെ സമര്‍പ്പിക്കുകയും ചെയ്തു.

“ലെബനന്‍ തകരാന്‍ വി. ചാര്‍ബെല്‍ അനുവദിക്കില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സമ്പൂർണ്ണമായി തകരുന്നതില്‍ നിന്ന് രാജ്യം വീണ്ടെടുക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്, അങ്ങയുടെ മാദ്ധ്യസ്ഥത്തിനായി രാജ്യത്തെ സമര്‍പ്പിക്കുന്നു” – അദ്ദേഹം പ്രാര്‍ത്ഥിച്ചു.

വി. ചാര്‍ബല്‍

അറിയപ്പെടുന്ന ലെബനീസ് ക്രിസ്ത്യന്‍ സന്യാസിയാണ് വി. ചാര്‍ബല്‍. യൂസഫ് ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്. അമ്മ ഒരു വിശ്വാസി ആയിരുന്നു. അവള്‍ ദൈവത്തോടുള്ള സ്‌നേഹത്തിന്റെ മാതൃകയായിരുന്നു. ബാല്യകാലം മുതല്‍ യുസഫ്, രോഗശാന്തി നേടുന്നതിന് പലരെയും സഹായിച്ചിരുന്നു. സെമിനാരിയില്‍ നിന്ന് ബിരുദമെടുത്ത യുവ മഹ്ലോഫ് ഒരു പുരോഹിതനാകുകയും ഒരു സന്യാസജീവിതം നയിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കാലാവസ്ഥ മാറ്റാനും ദുരന്തങ്ങളില്‍ നിന്ന് ആളുകളെ സംരക്ഷിക്കാനും അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുന്നതിലൂടെ ആളുകള്‍ക്ക് സാധിച്ചിരുന്നു.

ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്ലീം മത വിശ്വാസികള്‍ക്കും വേണ്ടി പ്രത്യേകം മദ്ധ്യസ്ഥത വഹിക്കുന്ന വിശുദ്ധനാണ് ചാര്‍ബെല്‍ മഖ്‌ലൗഫ്. ലബനീസുകാരനായ ഈ വിശുദ്ധന്‍ അറിയപ്പെടുന്നത് തന്നെ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഒന്നിപ്പിക്കുന്ന വിശുദ്ധന്‍ എന്നാണ്. അദ്ദേഹത്തിന്റെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ധാരാളം സൗഖ്യം ലഭിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. തന്റെ പക്കല്‍ വന്ന് മാദ്ധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്കായി ദൈവത്തിനു മുന്‍പില്‍ സദാ കരങ്ങള്‍ വിരിച്ചുപിടിച്ചിരിക്കുകയാണ് വി. ചാര്‍ബെല്‍.

വിശുദ്ധന്റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത് ലബനോനിലെ അന്നയെ എന്ന സ്ഥലത്തെ ദേവാലയത്തിലാണ്. വിശുദ്ധന്റെ ഭൗതികശരീരം സ്ഥിതിചെയ്യുന്ന ചാപ്പല്‍ അദ്ദേഹം താമസിച്ചിരുന്ന ആശ്രമത്തിന് അടുത്തയാണ് സ്ഥിതിചെയ്യുന്നത്. അദ്ദേഹം ഒരു സാധാരണ സന്യാസിയെപ്പോലെ 23 വര്‍ഷം ആ ആശ്രമത്തില്‍ ജീവിച്ചു. ആഴമായ ദിവ്യകാരുണ്യഭക്തി ഉണ്ടായിരുന്ന വിശുദ്ധന്റെ ജീവിതത്തില്‍ ദൈവത്തിന്റെ അസാധാരണമായ ഇടപെടല്‍ പലപ്പോഴും മറ്റു സന്യാസികള്‍ക്കും ദര്‍ശിക്കുവാന്‍ സാധിക്കുമായിരുന്നു. ദൈവവുമായി ഏറ്റവും അടുത്തായിരുന്നു കൊണ്ട് വിശുദ്ധമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു വി. ചാര്‍ബെല്‍ മഖ്‌ലൗഫ്.

ഏകദേശം 4 മില്യണോളം ആളുകള്‍ ഒരു വര്‍ഷം ഈ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുവാനായി എത്തുന്നുണ്ട്. അതില്‍ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികളാണ് എന്നതും ശ്രദ്ധേയം. ഇസ്ലാം മതവിശ്വാസികള്‍ കൂടുതല്‍ എത്തുന്നതും രോഗസൗഖ്യങ്ങള്‍ നേടുന്നതും ശ്രദ്ധിക്കുവാനും രേഖപ്പെടുത്തുവാനും തുടങ്ങിയത് 1950 മുതലാണ്. 29,000 -ലധികം രോഗസൗഖ്യങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിക്കഴിഞ്ഞു. ആദ്യം വൈദികന്റെ സാന്നിധ്യത്തിലായിരുന്നു സൗഖ്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നതെങ്കില്‍ പിന്നീട് വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയും രേഖപ്പെടുത്തി തുടങ്ങി.

അദ്ദേഹത്തിന്റെ നാമത്തില്‍ നടന്ന ആദ്യ അത്ഭുതം ഗുരുതരമായ നാഡീസംബന്ധമായ രോഗം ബാധിച്ച യുവതിയിലാണ് സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ യുവതിയെ വൈദ്യശാസ്ത്രം കൈയ്യൊഴിഞ്ഞു. ഇനി ദൈവം ഇടപെട്ടാല്‍ മാത്രമേ രക്ഷപെടാന്‍ സാധ്യതയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ആ യുവതിയുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥിച്ചു തുടങ്ങി. അങ്ങനെയിരിക്കെ വിശുദ്ധന്റെ കുഴിമാടത്തില്‍ വച്ച് പ്രാര്‍ത്ഥിച്ച എണ്ണയുമായി കന്യാസ്ത്രീകള്‍ ഈ യുവതിയുടെ അടുത്ത് എത്തുകയും അത് പുരട്ടുകയും ചെയ്തത്. തത്ഫലമായി യുവതിയില്‍ അത്ഭുതകരമായ സൗഖ്യം ഉണ്ടാവുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.