വൈദികരുടെ ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച നിയമങ്ങൾ ലത്തീൻ നിയമസംഹിതയിൽ കൂട്ടിച്ചേർത്തു

വൈദികരുടെ ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച നിയമങ്ങൾ ലത്തീൻ നിയമസംഹിതയിൽ കൂട്ടിച്ചേർത്തു. ‘സാക്രമെന്തോരും സാങ്ത്തിത്താത്തിസ് തൂത്തെലാ’ (Sacramentorum Sanctitatis Tutela) എന്ന സ്വയാധികാര അപ്പസ്തോലിക ലേഖനം (Apostolic Letter Issued ‘Motu Proprio’) വഴി 2001- -ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ, പ്രായപൂർത്തിയാവാത്തവരുമായുള്ള വൈദികരുടെ ലൈംഗികപരമായ കുറ്റങ്ങൾ വിശ്വാസതിരുസംഘം കൈകാര്യം ചെയ്യുന്ന അതിഗുരുതരമായ തെറ്റുകളുടെ ഗണത്തിൽ ഉൾപ്പെടുത്തി നിയമം പ്രാബല്യത്തിലാക്കിയിരുന്നു.

തുടർന്ന്, ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഈ നിയമങ്ങൾ ചില പരിഷ്കരണങ്ങളോടെ 2010 -ൽ പുറത്തിറക്കി. ഫ്രാൻസിസ് മാർപ്പാപ്പയും ഇതിലെ ചില നടപടിക്രമങ്ങൾക്ക് ഭേദഗതികൾ വരുത്തിയിരുന്നു. ഈ നിയമങ്ങളാണ് ഇപ്പോൾ ലത്തീൻ നിയമസംഹിതയിലെ പുതുക്കിയ ആറാം പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലത്തീൻ നിയമസംഹിതയിലാണ് ഇപ്പോൾ ചേർത്തിരിക്കുന്നതെങ്കിലും ഇതിലെ ഇപ്പറയുന്ന നിയമങ്ങൾ മാർപ്പാപ്പാമാർ കത്തോലിക്കാസഭയിലെ എല്ലാവർക്കും നേരത്തേതന്നെ ബാധകമാക്കിയിരുന്നതിനാൽ പൗരസ്ത്യ സഭകളുടെ നിയമസംഹിതയിലും ഇതേ ഭേദഗതികൾ ഉടൻ നടത്തുമെന്ന് പ്രതീക്ഷിക്കാം. കാരണം ഇതേ രീതിയിൽ ഫ്രാൻസിസ് മാർപ്പാപ്പ വിവാഹത്തിന്റെ സാധുതയെ പരിശോധിക്കുന്ന നടപടിക്രമങ്ങളിലും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.