ലത്തീൻ   സെപ്റ്റംബർ 29 ലൂക്കാ 9:18-22 “അഭിനവത്വം”

നഥാനയേല്‍ തന്‍െറ അടുത്തേക്കു വരുന്നതു കണ്ട്‌ യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരു യഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍! (യോഹ 1 : 47)

യേശു നഥാനിയേലിന് നൽകിയ “നിഷ്‌കപടനായ ഒരു യഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍” എന്ന വിശേഷണം അവന്റെ വ്യക്തിത്വസവിശേഷതയിലേക്ക് വെളിച്ചം വീശുന്നു. നിഷ്കപടത എന്നത് വിശ്വസ്തതയെയും തുറന്നമനസ്സിനെയും ആണ് പ്രതിനിധാനം ചെയ്യുന്നത്.

നിയമത്തിലോ പ്രവാചകൻമ്മാരിലോ (പഴയനിയമത്തിൽ) ഒരിക്കൽപോലും പ്രതിപാദിക്കപ്പെടാത്ത നസ്രത്ത്‌ എന്ന ചെറിയ ഗ്രാമത്തിൽ നിന്നും ഒരു രക്ഷകനെ പ്രതീക്ഷിക്കാമോ എന്ന സംശയം “നസ്രത്തിൽ നിന്നും രക്ഷ പ്രതീക്ഷിക്കാമോ” എന്ന ചോദ്യത്തിലൂടെ നഥാനിയേൽ പ്രകടിപ്പിക്കുന്നത് അവന്റെ തുറന്നമനസ്സിന്റെ ഒരു പ്രകാശനമായി കാണാവുന്നതാണ്. ഫിലിപ്പിന്റെ “വന്നു കാണുക” എന്ന ക്ഷണം സ്വീകരിച്ചു യേശുവിനെ പോയി കാണാൻ കാണിക്കുന്ന മനസ് അവന്റെ തുറന്ന മനസിന്റെ മറ്റൊരു പ്രകാശനമാണ്.

നഥാനിയേലിന്റെ നിഷ്കപടത (അഭിനവത്വം) അഥവാ വിശ്വസ്തതയും  തുറന്നമനസും ആണ് യേശു വാഗ്‌ദാനം ചെയ്തതുപോലെ “വലിയ കാര്യങ്ങൾ കാണാൻ” (വാക്യം 50) ഒരു അപോസ്തോലനാകുന്നതിലൂടെ അവനെ യോഗ്യനാക്കിയത്.

നിഷ്കപടത അഥവാ വിശ്വസ്തതയും  തുറന്നമനസും നഥാനിയേലിനെ “യഥാര്‍ഥ ഇസ്രായേല്‍ക്കാരൻ” ആക്കിയതുപോലെ, മനഃസാക്ഷിയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തം, വാക്കിലും പ്രവർത്തിയിലും ഉള്ള സത്യസന്ധത എന്നിവ ക്രൈസ്തവരെ “യഥാർത്ഥ ദൈവമക്കൾ” ആക്കുന്നു. ആമ്മേൻ.

ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.