ലത്തീൻ മെയ്‌ 11 യോഹ. 6: 60-69 ശിഷ്യനിയോഗം

“നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ? ” (വാക്യം. 67).

ജീവൻ്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിൻ്റെ അവസാനത്തിൽ അവൻ്റെ വചനങ്ങൾ കഠിനമായി തോന്നി, അർത്ഥം മനസിലാക്കാക്കാൻ സാധിക്കാതെ, ജനക്കൂട്ടം അവരവരുടെ വഴികളിലേക്ക് തിരികെ പോയെങ്കിലും ശിഷ്യർ മാത്രം അവൻ്റെ സമീപത്തു നിന്നു. അപ്പോൾ, തന്നെ അനുഗമിക്കാൻ അൽപം പോലും നിർബന്ധിക്കാതെ ശിഷ്യരോട്‌ യേശു ചോദിക്കുകയാണ്, “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?” പോകാൻ ആഗ്രഹിച്ചിരുന്നെങ്കിൽ തീർച്ചയായും അവർക്ക് പോകാമായിരുന്നു.

തൻ്റെ ശിഷ്യരെ മുഴുവൻ നഷ്ടപെടുമ്പോഴും ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള തൻ്റെ പഠനത്തെ അൽപം പോലും മയപ്പെടുത്താൻ യേശു തയ്യാറാകുന്നില്ല. അതായത്, ക്രൈസ്തവ വിശ്വാസസത്യങ്ങൾ  സൗകര്യങ്ങളെക്കുറിച്ചല്ല മറിച്ച്, നിയോഗങ്ങളെക്കുറിച്ചാണ് ഓർമ്മപ്പെടുത്തുന്നത്.

എല്ലാവരും അവനെ വിട്ടുപോകുമ്പോഴും അവനോട് ചേർന്നുനിൽക്കുകയെന്നത് ശിഷ്യൻ്റെ നിയോഗമാണ്. അതെ, യഥാർത്ഥ മതവിശ്വാസം സൗകര്യങ്ങളെക്കുറിച്ചല്ല വിശ്വാസികളെ ഓർമ്മിപ്പിക്കുന്നത്. മറിച്ച്, നിയോഗങ്ങളെക്കുറിച്ചാണ്.

അതുപോലെ, മരണസംസ്കാരത്തിൻ്റെ പ്രവർത്തനങ്ങളായ ഭ്രൂണഹത്യയും, വിവാഹമോചനവും, സ്വവർഗ്ഗരതിയും, ഗര്‍ഭനിരോധോപകരണങ്ങളും ആധുനീകലോകം സൗകര്യാർത്ഥം പ്രോത്സാഹിപ്പിക്കുമ്പോൾ ശിഷ്യരെപ്പോലെ അവനോട് ചേർന്നുനിന്ന് ജീവൻ്റെ സംസ്‌കാരത്തിന് സാക്ഷികളാകുക എന്നത് ക്രൈസ്തവൻ്റെ നിയോഗമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ