പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി സംസാരിക്കണമെന്ന് മത-രാഷ്ട്രീയ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി ഐ.ഡി.സി-യുടെ 2020 ഡിജിറ്റൽ ഉച്ചകോടി. നൈജീരിയയിലെയും തുർക്കിയിലെയും സാഹചര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നത്.
“പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, ‘ഞങ്ങളെ മറന്നതായി തോന്നുന്നു’ എന്ന് അവർ പറയാറുണ്ട്: ഒപ്പം പ്രാർത്ഥനയും പിന്തുണയും അവര്‍ ആവശ്യപ്പെടും. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ദുരിതമനുഭവിക്കുന്നത് ഞങ്ങൾക്ക് മറക്കാൻ കഴിയില്ല” – ബുധനാഴ്ച, ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന പ്രമുഖ കത്തോലിക്കാ പ്രതിനിധികളിലൊരാളായ കര്‍ദ്ദിനാള്‍ തിമോത്തി ഡോളൻ പറഞ്ഞു.
ഒരു നൈജീരിയൻ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 മെയ് മാസത്തിൽ 600 -ലധികം ക്രിസ്ത്യാനികളും, 2015 ജൂൺ മുതൽ 12,000-ഓളം ക്രിസ്ത്യാനികളും കൊല്ലപ്പെട്ടിട്ടുണ്ട്. നൈജീരിയയിലെ പ്രതിസന്ധിയെ പ്രത്യേകമായി നേരിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഒരു പ്രത്യേക പ്രതിനിധിയെ നിയമിക്കണമെന്നും ഐഡിസി പ്രസിഡന്റ് ടൗഫിക് ബക്ലിനി ബുധനാഴ്ച യുഎസിനോട് ആവശ്യപ്പെട്ടു.
തുര്‍ക്കി പ്രസിഡന്റ്, റീസെപ് എർദോഗൻ അടുത്തിടെ ഹാഗിയ സോഫിയ കത്തീഡ്രലും ഇസ്താംബൂളിലെ ചരിത്രപരമായ കോറാ പള്ളിയും മോസ്ക്കാക്കി മാറ്റിയിരുന്നു. തുർക്കിയിലെ ക്രിസ്ത്യാനികളുടെ സമാധാനപരമായ നിലനിൽപ്പിന് ഭീഷണിയായിട്ടാണ് ഈ പ്രവർത്തനങ്ങൾ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ മനസ്സിലാക്കിയതെന്ന് അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപതാ ആർച്ച്ബിഷപ്പ് എൽപിഡോഫോറോസ് പറഞ്ഞു.