അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ താജിക്കിസ്ഥാനില്‍ എത്തിച്ചു

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനില്‍ എത്തിച്ചു. അമേരിക്കന്‍ സൈനിക വിമാനത്തിലാണ് ഇവരെ എത്തിച്ചത്. രാവിലെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയ തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ താജിക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു. ഇവര്‍ താജിക്കിസ്ഥാനില്‍ സുരക്ഷിതരായി എത്തിയതായി കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്. താജിക്കിസ്ഥാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കും. ഇറ്റാലിയന്‍ സ്‌കൂളിലെ അധ്യാപിക ആയിരുന്നു സിസ്റ്റര്‍ തെരേസ ക്രസ്റ്റ.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന നടത്തുന്ന മൂന്നാമത്തെ വിമാന സര്‍വീസാണിത്. ഇന്ത്യന്‍ പൗരന്മാര്‍ക്കൊപ്പം 46 അഫ്ഗാന്‍ പൗരന്മാരായ ഹിന്ദു-സിഖ് അഭയാര്‍ത്ഥികളുമുണ്ട്. സി. തെരേസ ക്രസ്റ്റ ദീര്‍ഘനേരത്തെ കാത്തിരിപ്പിന് ശേഷമാണ് കാബൂളിലെ ഹാമിദ് അന്‍സാരി വിമാനത്താവളത്തില്‍ പ്രവേശിച്ചത്. ഇവര്‍ ഉടന്‍ ഡല്‍ഹിയിലേയ്ക്ക് മടങ്ങുമെന്ന് സഹോദരന്‍ ജോണ്‍ ക്രസ്റ്റ അറിയിച്ചു.

ഓഗസ്റ്റ് 17 ന് നാട്ടിലേയ്ക്ക് മടങ്ങാനായി സിസ്റ്റര്‍ ടിക്കറ്റ് എടുത്തിരുന്നെങ്കിലും പതിനഞ്ചാം തിയതി കാബൂള്‍ താലിബാന്റെ നിയന്ത്രണത്തിലായി. ഇതോടെ പുറത്തിറങ്ങാനാകാതെ ഇവര്‍ നടത്തുന്ന പിബികെ ഇറ്റലിയാന എന്ന ഡേ കെയര്‍ സ്ഥാപനത്തില്‍ കുടുങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.