ഹാഗിയ സോഫിയ ചരിത്രവഴികളിലൂടെ

2020 ജൂലൈ 24 – ന് ഹാഗിയ സോഫിയ മോസ്‌ക്കാക്കി മാറ്റപ്പെട്ടു. ‘ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം’ – ഹാഗിയ സോഫിയ – എന്ന പേരില്‍ AD 537-ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പണിതുയര്‍ത്തിയ ക്രൈസ്തവലോകത്തെ തന്നെ പഴക്കമേറിയ വാസ്തുശില്പ വിസ്മയമാണ് വീണ്ടും മുസ്ലീം മോസ്‌ക് ആക്കി മാറ്റിയിരിക്കുന്നത്. ഹാഗിയ സോഫിയയുടെ നിര്‍മിതിയെയും ചരിത്രത്തില്‍ അതിനുള്ള പ്രാധാന്യത്തെയും ക്രൈസ്തവസമൂഹം ഈ നിര്‍മിതിയുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനേയും കുറിച്ച് ഒന്ന് ഓര്‍ത്തെടുക്കാം…

ശില്പവിദ്യയിലെ ചരിത്രം തിരുത്തിയ നിര്‍മിതിയായാണ് തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ അറിയപ്പെടുന്നത്. ‘ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം (ഹാഗിയ സോഫിയ)’ എന്ന പേരില്‍ AD 537-ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പണിതുയര്‍ത്തിയ ക്രൈസ്തവലോകത്തെ തന്നെ പഴക്കമേറിയ വാസ്തുശില്പ വിസ്മയമാണ് വീണ്ടും മുസ്ലീം മോസ്‌ക് ആക്കി മാറ്റിയിരിക്കുന്നത്. താഴികക്കുടങ്ങളുടേയും ചിത്രപ്പണികളുടേയും അതിനോടു ചേര്‍ന്നുനില്‍ക്കുന്ന ചരിത്രത്തിന്റെയും പേരില്‍ വിശ്വപ്രസിദ്ധമായ, ലോകപൈതൃക പട്ടികയില്‍ പോലും ഇടംപിടിച്ച ഹാഗിയ സോഫിയയുടെ നിര്‍മിതിയെയും ചരിത്രത്തില്‍ അതിനുള്ള പ്രാധാന്യത്തെയും ക്രൈസ്തവസമൂഹം ഈ നിര്‍മിതിയുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനേയും മറക്കരുത്.

പൗരസ്ത്യ റോമാസാമ്രാജ്യം അഥവാ ബൈസാന്റയിന്‍ സാമ്രാജ്യം

പുരാതന സാമാജ്രങ്ങളില്‍ ഏറ്റവും വിസ്തൃതമായിരുന്ന റോമാ സാമ്രാജ്യത്തിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്ലേഗും കാരണം എ.ഡി. നാലാം നൂറ്റാണ്ടില്‍ ഡയോക്ലീഷന്‍ എന്ന റോമന്‍ ചക്രവര്‍ത്തി റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ചു. അങ്ങനെ റോം കേന്ദ്രമായി പാശ്ചാത്യ റോമാസാമ്രാജ്യവും കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഇന്നത്തെ ഇസ്താംബൂള്‍) കേന്ദ്രമായി പൗരസ്ത്യ റോമാസാമ്രാജ്യവും നിലവില്‍വന്നു. കലയുടെയും വാസ്തുവിദ്യയുടേയും കേന്ദ്രമായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍. മുന്‍പ് കോണ്‍സ്റ്റാന്റിനോപ്പിള്‍, ബൈസാന്റിയം എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അതിനാല്‍ പൗരസ്ത്യ റോമാസാമ്രാജ്യത്തെ ബൈസാന്റയിന്‍ സാമ്രാജ്യം എന്നും വിളിക്കുന്നു. പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവര്‍ത്തിയായിരുന്നു ജസ്റ്റീനിയന്‍. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കിസിന്റെ ആസ്ഥാനകേന്ദ്രമായി പിന്നീട് മാറിയ, ഈ ദിവസങ്ങളില്‍ ലോകമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹാഗിയ സോഫിയ പണികഴിപ്പിച്ചത് അദ്ദേഹമാണ്.

ഹാഗിയ സോഫിയയുടെ നിര്‍മാണം

കത്തീഡ്രല്‍ എന്ന നിലയില്‍ നൂറ്റാണ്ടുകളായി ലോകമെങ്ങും അറിയപ്പെട്ടിരുന്ന ഹാഗിയ സോഫിയ നിര്‍മിച്ചത് ആറാം നൂറ്റാണ്ടിലാണ് (അഉ 537). ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ നിര്‍മിതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. എഡി 532-നും 537 -നുമിടയ്ക്കാണ് ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി ഈ ദേവാലയം നിര്‍മിച്ചത്.

ഇതേ സ്ഥാനത്തു നിര്‍മിക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് ഒന്നാമനാണ് ആദ്യ ദേവാലയത്തിന് തുടക്കം കുറിച്ചത്. എ.ഡി. 360-ല്‍ കോണ്‍സ്റ്റാന്റിയസ് രണ്ടാമന്റെ കാലത്തു പണിപൂര്‍ത്തിയാകുകയും ചെയ്തു. പ്രാചീന ലത്തീന്‍ വാസ്തുകലാശൈലിയില്‍ നിര്‍മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി. 404-ലുണ്ടായ കലാപത്തില്‍ ആദ്യപള്ളി കത്തിനശിച്ചു. തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തില്‍ 405 ഒക്ടോബര്‍ 10-നാണ് രണ്ടാമത്തെ ദേവാലയം പൂര്‍ത്തിയായത്; 532 ജനുവരിയോടെ അതും നശിപ്പിക്കപ്പെട്ടു.

532 ഫെബ്രുവരി 23-നാണ് ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി മൂന്നാമതൊരു ദേവാലയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോര്‍ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസില്‍ നിന്നും ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നും ഇറക്കുമതി ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള മാര്‍ബിള്‍ പാളികളുപയോഗിച്ചായിരുന്നു നിര്‍മാണം. 537 ഡിസംബര്‍ 27-ഓടുകൂടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം കത്തീഡ്രല്‍

ക്രൈസ്തവ ബൈസന്റൈന്‍ സാമ്രാജ്യം ക്രിസ്ത്യന്‍ പള്ളിയായി പണികഴിപ്പിച്ചതാണ് ഹാഗിയ സോഫിയ എന്നുപറഞ്ഞല്ലോ. ‘ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം’ എന്നാണ് അത് അറിയപ്പെട്ടിരുന്നതും. ആയിരം വര്‍ഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായിരുന്നു. ബൈസാന്റിയന്‍ ഭരണാധികാരികളുടെ കിരീടധാരണവും ഈ പള്ളിയില്‍ വച്ചായിരുന്നു നടന്നിരുന്നത്.

കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്ലീങ്ങള്‍ക്കു കീഴില്‍

1453-ല്‍ മുഹമ്മദ് ദ് കോണ്‍ക്വറര്‍ എന്നറിയപ്പെടുന്ന ഓട്ടോമന്‍ സുല്‍ത്താന്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ, ഹാഗിയ സോഫിയ അദ്ദേഹത്തിന്റെ അധീനതിയിലായി. കെട്ടിടത്തിലുണ്ടായിരുന്ന പല ക്രിസ്ത്യന്‍ ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഒരു മിഹ്രാബും (ചുമരിലെ ദ്വാരം), ഒരു പ്രാര്‍ഥനാമണ്ഡപവും ചേര്‍ത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി.

മ്യൂസിയമായി മാറുന്നു

1900-കളുടെ ആദ്യം വരെ ഹാഗിയ സോഫിയ മുസ്ലിം മോസ്‌ക്കായി തുടര്‍ന്നു. ഓട്ടോമന്‍ ഭരണകാലത്തിനുശേഷം അധികാരത്തിലെത്തിയ തുര്‍ക്കി ഭരണാധികാരികളാണ് മതേതരത്വം മുന്‍നിര്‍ത്തി ഇത് മ്യൂസിയമാക്കിയത്. അക്കാലത്തെ ക്രൈസ്തവവിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തായിരുന്നു ആ തീരുമാനം. 1934-ല്‍ മുസ്തഫ കമാല്‍ തുര്‍ക്കിന്റെ ഭരണകാലത്ത് അതിനുള്ള ഉത്തരവും പുറപ്പെടുവിച്ചു. 1935-ല്‍ മ്യൂസിയമാക്കിയതോടെ അന്നുമുതല്‍ 2020 ജൂലൈ 10 വരെ എല്ലാ മതവിശ്വാസികള്‍ക്കായും തുറന്നിട്ടിരിക്കുകയായിരുന്നു, ഹാഗിയ സോഫിയയുടെ കവാടം.

ഏറ്റവും പുതിയ പ്രഖ്യാപനം

1935-ല്‍ മ്യൂസിയമാക്കി മാറ്റിയ ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്ക് ആക്കണമെന്ന മുറവിളി തീവ്ര ഇസ്ലാമികവാദികള്‍ നിരന്തരം ഉയര്‍ത്തിവന്നു. അതിന്റെ ഭാഗമായി ഒരു വിഭാഗം മുസ്ലീം സംഘടനകള്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സില്‍ അപേക്ഷയും നല്‍കിയിരുന്നു. കടുത്ത ഇസ്ലാമികനിലപാടുള്ള തയിബ് എര്‍ദോഗന്‍ തുര്‍ക്കിയില്‍ ഭരണത്തിലേറിയതോടെ നിര്‍മിതിയെ മോസ്‌ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചു.

ഇതിന്റെയെല്ലാം ഫലമായി കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപകനേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചതിനുപിന്നാലെയാണ് ഹാഗിയ സോഫിയ മുസ്ലിങ്ങള്‍ക്ക് നമസ്‌കാരത്തിനായി തുറന്നുകൊടുക്കുമെന്ന് 2020, ജൂലൈ 10 വെള്ളിയാഴ്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എര്‍ദോഗന്റെ നിലപാട്

പ്രദേശവാസികള്‍ക്കും വിദേശികള്‍ക്കും മുസ്ലീങ്ങള്‍ക്കും അമുസ്ലീങ്ങള്‍ക്കും ഹാഗിയ സോഫിയയില്‍ പ്രവേശനം ഉണ്ടാകുമെന്നും ജൂലൈ 24-ന് ഇവിടെ ആദ്യനമസ്‌കാരം നടക്കുമെന്നും ദിയാനെറ്റ് എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ മതകാര്യങ്ങള്‍ക്കായുള്ള വകുപ്പിനാണ് ഇനി ഹാഗിയ സോഫിയയുടെ ചുമതലയെന്നും എന്‍ദോഗന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പെരുന്നാള്‍ പോലുള്ള മുസ്ലിങ്ങളുടെ പ്രധാന ആഘോഷവേളകളില്‍ ഈ മ്യൂസിയത്തില്‍ നമസ്‌കാരം നടത്താന്‍ നേരത്തേയും അനുവാദമുണ്ടായിരുന്നു താനും.

എതിര്‍പ്പ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന്

ശില്പഭംഗി കൊണ്ട് ഏറെ പ്രശസ്തമായതും കത്തീഡ്രല്‍ എന്ന നിലയില്‍ പതിറ്റാണ്ടുകളായി ലോകമെങ്ങും അറിയപ്പെട്ടിരുന്നതുമായ ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റുന്നതിനെതിരെ ക്രൈസ്തവസമൂഹവും അയല്‍രാജ്യമായ ഗ്രീസും രംഗത്തെത്തിയിരുന്നു. ക്രിസ്തീയദേവാലയത്തിനുള്ളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്യുന്നതിനെ ഗ്രീസ് പരസ്യമായി അപലപിക്കുകയും ചെയ്തു. ഹാഗിയ സോഫിയ തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നും അക്കാര്യത്തില്‍ തല്ക്കാലം ഒരു അന്താരാഷ്ട്ര ഉപദേശവും വേണമെന്നില്ല എന്നുമാണ് തുര്‍ക്കിയുടെ പ്രതികരണം.

ആധുനിക തുര്‍ക്കിയുടെ സുപ്രധാന തീരുമാനങ്ങളിലൊന്ന് അസാധുവാക്കാനുള്ള തുര്‍ക്കി കൗണ്‍സില്‍ സ്റ്റേറ്റ് വിധിയും ഹാഗിയ സോഫിയയെ സ്മാരക മതകാര്യ പ്രസിഡന്‍സി മാനേജ്‌മെന്റിന് കീഴില്‍ സ്ഥാപിക്കാനുള്ള പ്രസിഡന്റ് എര്‍ദോഗന്റെ തീരുമാനവും ഖേദകരമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസെപ് ബോറെലും പ്രസ്താവനയില്‍ പറഞ്ഞു.

തുര്‍ക്കിയെ ആറാം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോവുകയാണ് പ്രസിഡന്റ് ഇപ്പോള്‍ ചെയ്യുന്നതെന്നും തുര്‍ക്കിയുടെ നടപടി പ്രകോപനപരമാണെന്നും ഗ്രീക്ക് സാംസ്‌കാരിക മന്ത്രി ലിന മെന്‍ഡോണി പ്രതികരിച്ചു. ഹാഗിയ സോഫിയ മോസ്‌ക് ആക്കി മാറ്റാനുള്ള തുര്‍ക്കി പ്രസിഡന്റിന്റെ പുതിയ ഉത്തരവില്‍ ഗ്രീസിനു മാത്രമല്ല, പാശ്ചാത്യരാജ്യങ്ങള്‍ക്കെല്ലാം എതിര്‍പ്പാണ്. തുര്‍ക്കിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമായിട്ടും റഷ്യയും അമേരിക്കയും ഇതിനെതിരെ രംഗത്തുവന്നിരുന്നു. റഷ്യയിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.

അമേരിക്കന്‍ മതകാര്യ കമ്മീഷനും തുര്‍ക്കിക്കെതിരെ രംഗത്തുവന്നു. ഐക്യരാഷ്ട്ര സഭയുമായി ചര്‍ച്ച നടത്താതെ തുര്‍ക്കി ഭരണകൂടം ഏകപക്ഷീയമായ തീരുമാനമെടുത്തത് ഖേദകരമാണെന്ന് യുനസ്‌കോ മേധാവി ഓഡ്രി അസൗലെയും പറഞ്ഞു. തുര്‍ക്കിയില്‍ നിന്നുള്ള നോബല്‍ സമ്മാനജേതാവ് ഒര്‍ഹാന്‍ പമുക്കും ഗവൺമെന്റിന്റെ നടപടിയെ വിമര്‍ശിച്ചു. ‘എന്നെപ്പോലെ ലക്ഷക്കണക്കിന് ആളുകള്‍ ഈ നടപടിക്കെതിരാണ്. പക്ഷേ, ഞങ്ങളുടെ നിലവിളി ആരും കേള്‍ക്കുന്നില്ല.’ ഒര്‍ഹാന്‍ പമുക്ക് ബി.ബി.സി. യോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ‘ഹാഗിയ സോഫിയയെ ഓര്‍ത്ത് എനിക്ക് വലിയ വേദനയുണ്ട്’ എന്നായിരുന്നു ഫ്രാന്‍സിസ് പാപ്പായുടെ പ്രതികരണം.

2020 ജൂലൈ 24

എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് 2020 ജൂലൈ 24-ന്, 86 വർഷങ്ങള്‍ക്കുശേഷം  ഹാഗിയാ സോഫിയയില്‍ ഇസ്ളാം മത പ്രാർഥനകൾ ഉയര്‍ന്നു.

ഹാഗിയ സോഫിയ മ്യൂസിയം മോസ്‌ക്കായി മാറ്റപ്പെടുമ്പോള്‍ അതോടൊപ്പം വിസ്മരിക്കപ്പെടുന്നത് അതിനെ ചുറ്റിപ്പറ്റിയുള്ള ചരിത്രം കൂടിയാണ്. ഒരു രാജ്യത്തിന്റെ പൈതൃകത്തെ പിന്നോട്ടടിക്കുകയും ഒരു മതസമൂഹത്തിന്റെ മുഴുവന്‍ വികാരത്തിനും ആഘാതമേല്‍പ്പിക്കുകയുമാണ് ഈ നടപടിയിലൂടെ തുര്‍ക്കിയിലെ ഭരണാധികാരികള്‍ ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.