ആകാശപറവകളുടെ സ്ഥാപകനും എം.സി.ബി.എസ് സഭാംഗവും പ്രശസ്ത ധ്യാനഗുരുവുമായ ഫാ.ജോർജ്ജ് കുറ്റിക്കലച്ചന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഇന്നലെ വൈകിട്ട് എട്ടുമണിയോടെ മലയാറ്റുരില് നിന്നും ഭൗതിക ശരീരം കടുവാക്കുളത്തെ പ്രോവിന്ഷ്യല് ഹൗസില്‍ എത്തിച്ചു. തുടർന്നു പ്രൊവിൻഷ്യൽ ഹൗസിനോടു ചേർന്നുള്ള ചെറുപുഷ്പ ദേവാലയത്തിൽ പൊതുദര്‍ശനം. ഇന്ന് രാവിലെ 10 മണിക്കു വിശുദ്ധ കുർബാനയോടെ മൃതസംസ്കാര ചടങ്ങുകൾ ആരംഭിച്ചു.
ആദ്യഭാഗത്തെ ശുശ്രൂഷകൾക്കു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിച്ചു . തുടർന്നു കല്യാണ്‍ ബിഷപ് മാർ തോമസ് ഇലവനാലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിക്കുകയും കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകുകയും ചെയ്തു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം വായിച്ചു. തുടർന്ന് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. 1:30 സംസ്കാര ചടങ്ങുകൾ അവസാനിച്ചു.