ദിവംഗതനായ ജപ്പാനിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന്റെ മൃതസംസ്കാരം ഇന്ന്. 11.30 നു ഭൗതികദേഹം ചേര്‍ത്തല കോക്കമംഗലത്തുള്ള മാര്‍ ചേന്നോത്തിന്റെ വസതിയിലെത്തിക്കും. 12.30നു മാതൃ ഇടവകയായ കോക്കമംഗലം സെന്റ് തോമസ് പള്ളിയിലേക്കു കൊണ്ടുവരും. ഉച്ചകഴിഞ്ഞ് 2.30നു ദിവ്യബലിയോടു കൂടി സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കും.
എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്‍കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൃതസംസ്കാരത്തിന്റെ സമാപനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
വത്തിക്കാന്റെ ഉത്തരവാദിത്വത്തിലാണു കൊച്ചി വിമാനത്താവളം വരെ ഭൗതികദേഹം എത്തിച്ചത്. എറണാകുളം അങ്കമാലി അതിരൂപത കാര്യാലയത്തില്‍ വൈദികരും മാര്‍ ചേന്നോത്തിന്റെ കുടുംബാംഗങ്ങളും ചേര്‍ന്നു ഭൗതികദേഹം ഏറ്റുവാങ്ങി. അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ജോയ് ഐനിയാടന്‍, പ്രൊക്യുറേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്‍, വൈസ് ചാന്‍സലര്‍ ഫാ. ജസ്റ്റിന്‍ കൈപ്രംപാടന്‍, മാര്‍ ചേന്നോത്തിന്റെ സഹോദരപുത്രന്‍ ഡോ. മാര്‍ട്ടിന്‍ ചേന്നോത്ത് എന്നിവര്‍ ചേർന്നാണ് മൃതശരീരം ഏറ്റുവാങ്ങിയത്.