ആരോഗ്യനില വഷളായതിനെ തുടർന്ന് ഫാ. സ്റ്റാൻ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി

തീവ്രവാദ ബന്ധം ആരോപിച്ച് 2020 ഒക്ടോബറിൽ അറസ്റ്റ് ചെയ്ത് തലോജയിലെ ജയിലിലടയ്ക്കപ്പെട്ട ജെസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാൻ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഇന്നലെ രാത്രിയിൽ മുംബൈയിലെ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ്- 19 ലക്ഷണങ്ങൾ കാണിച്ചതിനാലാണ് 84-കാരനായ വൈദികനെ ആശുപത്രിയിൽ എത്തിച്ചത്.

ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി ഹര്‍ജികൾ സമർപ്പിച്ചെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. ജാമ്യം അനുവദിച്ച്, ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ അനുവദിക്കണമെന്നും കൂടാതെ അദ്ദേഹത്തെ സന്ദർശിക്കുവാൻ സഭാംഗങ്ങൾക്ക് അനുമതി നൽകുകയും ചെയ്യണമെന്ന് സെന്റ് സേവിയേഴ്‌സ് കോളേജിന്റെ മുൻ ഡയറക്ടർ ഫ്രാസിർ മസ്‌കാരൻഹാസ് പറഞ്ഞു.

കഠിനമായ പനി, ചുമ, വയറുവേദന തുടങ്ങിയ അസ്വസ്ഥതകളോടൊപ്പം ഗുരുതരമായ പാർക്കിൻസൺസ് രോഗവും അദ്ദേഹത്തെ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നുണ്ട്. അടിസ്ഥാനപരമായ കാര്യങ്ങൾ പോലും സ്വയം ചെയ്യുവാൻ ശേഷിയില്ലാത്ത അദ്ദേഹത്തെ ഓർമ്മക്കുറവും അലട്ടുന്നുണ്ട്. തലോജ ആശുപത്രിയിൽ മതിയായ ആവശ്യങ്ങൾ നിലവിലില്ലെന്നും ആവശ്യമായ വൈദ്യസഹായം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന്റെ സ്ഥിതി കൂടുതൽ വഷളാകുവാനുമുള്ള സാഹചര്യം നിലവിലുണ്ടെന്നും ഹർജികളിൽ പറയുന്നുണ്ടെങ്കിലും ജാമ്യം നൽകുന്നതിനെ സംബന്ധിച്ചുള്ള അവ്യക്തതകൾ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.