നിർബന്ധിത മതപരിവർത്തനം: പാക്കിസ്ഥാനിൽ ക്രൈസ്തവ സംഘടന രംഗത്ത്

പാക്കിസ്ഥാൻ ക്രിസ്ത്യാനികൾ നേരിടുന്ന നിർബന്ധിത മതപരിവർത്തനത്തിന്റെ സാധ്യതകൾ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളുമായി എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. നിർബന്ധിത മതപരിവർത്തനത്തിൽ അന്താരാഷ്ട്ര തലത്തിൽ അടിയന്തിര ശ്രദ്ധ കൊണ്ടുവരാനായി എയിഡ് ടു ദി ചർച്ച് ഇൻ നീഡ് കറാച്ചിയിൽ പത്രസമ്മേളനം നടത്തി.

ഓരോ വർഷവും ആയിരക്കണക്കിന് പാക്കിസ്ഥാനി ക്രിസ്ത്യൻ പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി മതപരിവർത്തനത്തിന് വിധേയരാക്കുന്നതെന്ന് അഭിഭാഷകനായ തബസം യൂസഫ് സമ്മേളനത്തിൽ വ്യക്തമാക്കി. 14 വയസ്സുള്ള ഒരു ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തി വിവാഹം ചെയ്ത സംഭവമാണ് അവസാനം റിപ്പോർട്ട് ചെയ്തത്. ക്രിസ്ത്യൻ യുവതികളിൽ മാത്രമല്ല, ഹൈന്ദവ വിശ്വാസികളായ യുവതികളിലും ഇത്തരത്തിൽ നിർബന്ധിത പരിവർത്തനം നടക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളും, അന്താരാഷ്ട്ര മാധ്യമങ്ങളും ശ്രമിച്ചാൽ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാമെന്ന് യൂസഫ് ചൂണ്ടിക്കാട്ടി.

ഇപ്പോൾ പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിവാഹപ്രായം പതിനാറാണ്. ഇത് പതിനെട്ടിലേയ്ക്ക് ഉയർത്തുക ആവശ്യമാണെന്നും നിർബന്ധിത മതപരിവർത്തനത്തിനെതിരെയും ന്യൂനപക്ഷങ്ങൾക്ക് നിയമപരിരക്ഷ വേണമെന്നും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ആവശ്യപ്പെട്ടു. കറാച്ചി ആർച്ച്ബിഷപ്പ് കർദ്ദിനാൾ ജോസഫ് കൌട്ട്സും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.