അമ്മയുടെ നൊമ്പരവും മകന്റെ പിടിവാശിയും

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഏറെ നാളായില്ല ആ അമ്മച്ചിയുടെ ഫോൺകോൾ വന്നിട്ട്. മകനെക്കുറിച്ചുള്ള ദു:ഖമായിരുന്നു വാക്കുകളിൽ. “അച്ചാ, എന്റെ മകന്റെ വിവാഹം നടക്കാൻവേണ്ടി പ്രാർത്ഥിക്കണം. 38 വയസായി. ഇതുവരെയും ഒരു ആലോചനയും ശരിയായില്ല. അച്ചനറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ പറയണം.”

ഞാൻ ചോദിച്ചു: “അവന് എന്തെങ്കിലും ദുശീലങ്ങൾ ഉണ്ടോ? എന്ത് ജോലിയാണ് ചെയ്യുന്നത്?”

“അവൻ ജോലിക്കൊക്കെ പോകുന്നുണ്ട്. പിന്നെ… അച്ചനോട് നുണ പറയാൻ പാടില്ലല്ലോ, അതുകൊണ്ട് പറയുകയാണ്, അവൻ നന്നായി മദ്യപിക്കും. പുകവലിയുമുണ്ട്. എത്ര ഉപദേശിച്ചിട്ടും നിർത്തുന്നില്ല. പള്ളീലും പോവത്തില്ല.”

ഞാൻ തുടർന്നു: “എന്റെ അമ്മച്ചീ, ഇവിടെ സത്സ്വഭാവികളായ യുവാക്കൾക്കുവരെ പെണ്ണിനെ കിട്ടുന്നില്ല. അങ്ങനെയുള്ളപ്പോൾ മദ്യപാനിയായ മകന് എങ്ങനെയാണ് നല്ല ആലോചന വരിക? മാത്രമല്ല, അമ്മച്ചിയ്ക്കൊരു മകളുണ്ടെങ്കിൽ ഇങ്ങനെയൊരാൾക്ക് വിവാഹം ചെയ്തുകൊടുക്കുമോ? നിങ്ങളുടെ മകന്റെ ജീവിതമോ ഇങ്ങനെയായി, ഒരു പെണ്ണിന്റെ കൂടി കണ്ണീർ ആ കുടുംബത്തിൽ വീഴ്ത്തണമോ?”

“അച്ചൻ പറഞ്ഞതെല്ലാം ശരിയാണ്. കല്യാണം കഴിഞ്ഞാൽ അവൻ നേരെയാകുമെന്നാണ് എന്റെ
മനസ് പറയുന്നത്? എന്തൊക്കെയായാലും ഞങ്ങളുടെ മകനായിപ്പോയില്ലേ. അവൻ എത്ര കൊള്ളരുതാത്തവനായാലും ഒരു പെണ്ണുകെട്ടി കാണാൻ ഏത് അമ്മയ്ക്കാണ് ആഗ്രഹമില്ലാത്തത്?”

ആ അമ്മച്ചിയോട് തുടർന്നെന്തു പറയണമെന്നറിയാതെ പ്രാർത്ഥിക്കാമെന്നു പറഞ്ഞ് ഞാൻ ഫോൺ വച്ചു. വഴിതെറ്റിയ മക്കളെക്കുറിച്ച് ഭൂമിയിലെ അമ്മയ്ക്ക് ഇത്രമാത്രം നൊമ്പരമുണ്ടെങ്കിൽ സ്വർഗ്ഗീയപിതാവിന് എത്രമാത്രം നൊമ്പരമുണ്ടാകും? ആ നൊമ്പരമാണ് നഷ്ടപ്പെട്ടുപോയ ആടിനെ തേടിയിറങ്ങുന്ന ഇടയന്റെ ഉപമയിലൂടെ ക്രിസ്തു പറഞ്ഞുവെച്ചിട്ടുള്ളത് (Ref: മത്തായി 18:12-13).

ശരിയാണ് ഒരാടുപോലും നഷ്ടപ്പെടാൻ ഇടയൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇടയൻ എത്രതന്നെ അലഞ്ഞാലും തിരിച്ചുവരാൻ മനസില്ലാത്ത ആടുകളെ ആർക്കാണ് രക്ഷപ്പെടുത്താനാകുക? ഞാനും നിങ്ങളുമൊക്കെ ആ നല്ല ഇടയന്റെ ആലയിലെ ആടുകളല്ലേ? വഴിതെറ്റിപ്പോയ നമ്മെ തേടി എത്ര തവണ ആ ഇടയൻ അലഞ്ഞിട്ടുണ്ടാവും? പക്ഷേ, നമ്മളിപ്പോഴും തെറ്റായ വഴികളിലൂടെ മാത്രം നടക്കുന്നെങ്കിൽ, ഇടയന്റെ  കണ്ണീരിനും നൊമ്പരത്തിനും എന്ത് വിലയാണ് ലഭിക്കുക?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.