ആഗസ്റ്റ് 03: വിശുദ്ധ ലിഡിയ

ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലിഡിയ, ഏഷ്യാ മൈനറിലെ തിയാത്തീരാ എന്ന സ്ഥലത്താണ് ജനിച്ചത്. ചായപ്പണിക്കു പ്രസിദ്ധിയാര്‍ജിച്ച നഗരമായിരുന്നു അവളുടേത്. ലിഡിയയും ചായപ്പണിയിലേര്‍പ്പെട്ടിരുന്നു. പൗലോസ് ശ്ലീഹാ ഫിലിപ്പിയായില്‍ ആദ്യമായി മാനസാന്തപ്പെടുത്തിയത് ലിഡിയായെ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ലിഡിയയോടൊപ്പം കുടുംബാംഗങ്ങളും പൗലോസില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ചു. പ്രേഷിതപ്രവര്‍ത്തനത്തിനു വേണ്ടി എല്ലാ സഹായങ്ങളും പൗലോസിനും കൂട്ടര്‍ക്കും ലിഡിയ ചെയ്തുകൊടുത്തു.

വിശുദ്ധ വാള്‍ത്തെയോഫ്

പ്രശസ്തമായ മെല്‍റോസ് ആബിയിലെ രണ്ടാമത്തെ ആബട്ടായിരുന്ന വി. വാള്‍ത്തെയോഫ് 1095 ലാണ് ജനിച്ചത്. അമ്മയുടെ രണ്ടാം ഭര്‍ത്താവായിരുന്ന ഡേവിഡ് രാജാവിന്റെ കൊട്ടാരത്തിലാണ് വാള്‍ത്തെയോഫ് വളര്‍ന്നതും വിദ്യ അഭ്യസിച്ചതും. ഉന്നതപ്രഭുക്കന്മാരുമായി ഇടപഴകിയുള്ള ജീവിതമാണ് നയിച്ചിരുന്നതെങ്കിലും അദ്ദേഹം ഒരു സന്യാസിയാകാന്‍ ആഗ്രഹിച്ചു. 1130 ല്‍ യോര്‍ക്കിലെ നോസ്റ്റല്‍ പ്രയറിയില്‍ കാനനായി. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ കിര്‍ക്കാമിലെ പ്രയോറായി. പിന്നീട് സിസ്റ്റേര്‍സ്യന്‍ സഭയില്‍ ചേര്‍ന്ന അദ്ദഹം പ്രശസ്തമായ മാല്‍ദോസ് ആബിയിലെ രണ്ടാമത്തെ ആബട്ടായി. അദ്ദേഹത്തെ ഗ്ലാസ്‌ഗോവിലെ ബിഷപ്പാക്കാന്‍ നീക്കം നടന്നു. എന്നാല്‍, അദ്ദേഹം അതില്‍ നിന്നും ഒഴിഞ്ഞുമാറി. 1159 ആഗസ്റ്റ് മൂന്നിന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: ”താന്‍ എല്ലാവരിലും വച്ച് ഹീനനാണെന്നു കരുതുകയും യാതൊന്നിനും തനിക്ക് യോഗ്യതയില്ലെന്നു ബോധ്യപ്പെട്ടിരിക്കുകയും ചെയ്യുന്നവന്‍ മഹാനുഗ്രഹങ്ങള്‍ കൈക്കൊള്ളാന്‍ അര്‍ഹനാക്കുന്നു.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.