സെപ്റ്റംബര്‍ 03: മഹാനായ വിശുദ്ധ ഗ്രിഗറി ഒന്നാമന്‍

മഹാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒന്നാം ഗ്രിഗോറിയസ് മാര്‍പാപ്പ 540 ല്‍ റോമില്‍ ജനിച്ചു. ധനവാനും സെനറ്ററുമായിരുന്ന ഗോര്‍ഡിയാനൂസായിരുന്നു അദ്ദേഹത്തിന്റെ പിതാവ്; മാതാവ് സില്‍വിയായും.

വിശുദ്ധന്റെ മുപ്പത്തിനാലാമത്തെ വയസ്സില്‍ ചക്രവര്‍ത്തി അദ്ദേഹത്തെ റോമിലെ പ്രധാന ന്യായാധിപനായി നിയമിച്ചു. ഈ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞത്. അതോടെ വിശുദ്ധന്‍ വളരെയധികം ധനത്തിന് അവകാശിയായി. ലോകസുഖങ്ങളെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്ന അദ്ദേഹം ആ ധനമെല്ലാം ഉപയോഗിച്ച് ആറ് സന്യാസമന്ദിരങ്ങള്‍ പണിതു. മാത്രമല്ല, സ്വന്തം കൊട്ടാരത്തെ ഒരു സന്യാസാശ്രമമായി അദ്ദേഹം മാറ്റുകയും ചെയ്തു. അധികം താമസിക്കാതെ വിശുദ്ധന്‍ റോമായിലെ അന്ത്രയോസിന്റെ നാമത്തിലുള്ള ആശ്രമത്തില്‍ ചേര്‍ന്നു.

ഒരു വൈദികനായിത്തീര്‍ന്ന അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയെ തിരിച്ചറിഞ്ഞ ആശ്രമാംഗങ്ങള്‍ അദ്ദേഹത്തെ ആശ്രമാധിപനായി തെരഞ്ഞെടുത്തു. ഇതിനിടയില്‍ ഇതുവരെ ക്രിസ്തുമതം ഇംഗ്ലണ്ടില്‍ പ്രചരിച്ചിട്ടില്ലെന്നറിഞ്ഞ വിശുദ്ധന്‍ സുവിശേഷവേലയ്ക്കായി ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടു. എന്നാല്‍ അദ്ദേഹത്തെ കാണാതെ പരിഭ്രമിച്ച പട്ടണവാസികളുടെ നിര്‍ബന്ധത്തിനു വഴങ്ങി പരിശുദ്ധ പിതാവ് അദ്ദേഹത്തെ തിരികെ വിളിപ്പിച്ചു. വിശുദ്ധന്റെ അനാദൃശമായ ഭക്തിയും പാണ്ഡിത്യവും മനസ്സിലാക്കിയ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാള്‍സ്ഥാനത്തേക്ക് ഉയര്‍ത്തി.

അതിനുശേഷം കുറേനാളത്തേക്ക് കോണ്‍സ്റ്റാന്റിനോപ്പിളില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി ഗ്രിഗോറിയോസ് നിയമിക്കപ്പെട്ടു. 590 ല്‍ പെലാജിയൂസ് പാപ്പ നിര്യാതനായപ്പോള്‍ ആ സ്ഥാനത്തേക്ക് വിശുദ്ധനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. എന്നാല്‍ താന്‍ ഈ സ്ഥാനത്തിനു യോഗ്യനല്ലെന്നു കരുതി അദ്ദേഹം വനത്തില്‍ പോയി ഒളിച്ചു. പക്ഷേ, ജനങ്ങള്‍ അദ്ദേഹത്തെ കണ്ടുപിടിക്കുകയും മാര്‍പാപ്പയായി അവരോധിക്കുകയും ചെയ്തു. മാര്‍പാപ്പ ആയതിനുശേഷം ഗ്രിഗറി ഉടനടി കുറെയേറെ സന്യാസികളെ സുവിശേഷപ്രചാരണത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ചു. മാര്‍പാപ്പായുടെ സ്ഥാനമാഹാത്മ്യത്തിനു കുറവു തട്ടാത്തവിധത്തില്‍ സന്യാസോചിതമായ ഒരു വിനീതജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. വളരെ വിലകുറഞ്ഞ വസ്തുക്കള്‍ മാത്രമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്; അതും അത്യാവശ്യത്തിനുമാത്രം. ദരിദ്രരോടുള്ള അതിരുകവിഞ്ഞ അനുകമ്പ നിമിത്തം ഖജനാവിനെ ശോഷിപ്പിച്ചു എന്ന ഏകാപരാധം മാത്രമാണ് വിശുദ്ധനില്‍ ആരോപിക്കപ്പെട്ടത്.

തിരുസഭയില്‍ ഇന്ന് നിലവിലുള്ള പല ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാരണക്കാരന്‍ ഈ വിശുദ്ധനാണ്. വിഭൂതി തിരുനാളില്‍ ചാരം ആശീര്‍വദിച്ച് നെറ്റിയില്‍ പൂശുക, കന്യകയുടെ ശുചീകരണത്തിരുനാളിലും വി. മര്‍ക്കോസിന്റെ തിരുനാളുകളിലും പ്രദക്ഷിണം നടത്തുക ഇവയെല്ലാം അവയില്‍ ചിലതുമാത്രമാണ്. ‘ഗ്രിഗോരിയന്‍ ചാന്റ്’ എന്നറിയെടുന്ന ഗാനരീതിയുടെ കര്‍ത്താവും ഇദ്ദേഹം തന്നെയാണ്.

ക്ലേശകരമായ വിവിധ ജോലികള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം നിരവധി ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. അദ്ദേഹം ഗ്രന്ഥങ്ങൾ എഴുതിക്കൊണ്ടിരുന്ന അവസരങ്ങളില്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ വിശുദ്ധന്റെ ശിരസ്സിനു മീതെ എഴുന്നള്ളിവരുന്നതായി കാണപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ എളിമയുടെ ആധിക്യം മൂലം ‘ദൈവത്തിന്റെ ദാസാരുടെ ദാസന്‍’ എന്നാണ് ഔദ്യോഗികലേഖനങ്ങളില്‍ അദ്ദേഹം എഴുതി ഒപ്പിട്ടിരുന്നത്. അദ്ദേഹം ആരംഭിച്ച ഈ പതിവ് ഇന്നും തുടര്‍ന്നുപോരുന്നു. 604 മാര്‍ച്ച് 12-ാം തീയതി 63-ാം വയസ്സില്‍ പാപ്പ നിര്യാതനായി.

വിചിന്തനം: ദൈവത്തെ മാത്രം സ്‌നേഹിക്കാന്‍ നിശ്ചയിച്ചുവെങ്കില്‍, ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുക. ഹൃദയത്തെ നിയന്ത്രിക്കുക. മനസ്സിനെ ബന്ധിക്കുക. മാംസത്തെ കീഴടക്കുക; ദൈവത്തെ തൃപ്തിപ്പെടുത്താന്‍ വിവിധ സന്തോഷങ്ങളെ പരിത്യജിക്കുക.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.