സ്കൂളുകൾവഴി കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്: ഡോ. സൗമ്യാ സ്വാമിനാഥൻ

സ്കൂളുകൾവഴി കുട്ടികൾക്ക് കോവിഡ് ബാധിക്കാ നുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യസംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യാ സ്വാമിനാഥൻ പറഞ്ഞു. ചെന്നൈയിൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (എം.എസ്.എസ്.ആർ.എഫ്.) ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

മുതിർന്നവരിലുള്ള അതേ അളവിൽ കുട്ടികളിലും ആന്റിബോഡിയുണ്ട്. കുട്ടികൾക്ക് രോഗം ബാധിക്കരുതെന്നുകരുതിയാണ് സ്കൂളുകൾ അടച്ചിട്ടത്. എന്നാൽ, മറ്റുമാർഗങ്ങളിൽ അവർക്ക് വൈറസ് ബാധിക്കുന്നുണ്ട്. വൈറസിന്റെ സമൂഹവ്യാപനം കുട്ടികളെയും ദോഷമായി ബാധിക്കുന്നു. യൂണിസെഫും ലോകാരോഗ്യസംഘടനയുമൊക്കെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സ്കൂളുകൾ വഴി രോഗം വ്യാപിക്കുന്നതിന് സാധ്യത കുറവാണ്. സ്കൂളുകൾ തുറക്കാത്തതിനാൽ വിദ്യാർഥികളുടെ പഠനശേഷി കുറഞ്ഞിട്ടുണ്ടെന്നും ഡോ. സൗമ്യാ സ്വാമിനാഥൻ പറഞ്ഞു.

കോവിഡ് കാലത്ത് സ്കൂൾവിദ്യാഭ്യാസം മുടങ്ങിയതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാകാത്ത ഗ്രാമീണമേഖലകളിൽനിന്നുള്ള വിദ്യാർഥികൾക്ക് മറ്റുമാർഗങ്ങളിൽ ക്ലാസ് നടത്തുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും പറഞ്ഞു. എല്ലാവരും രണ്ടുഡോസ് വാക്സിൻ എടുക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്നും അവർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.