സർക്കാർ- സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിച്ച് തുടങ്ങിയതായി വിവരം. കോവിഡ് വാക്‌സിൻ സുരക്ഷിതമാണെന്ന് വ്യക്തമായാലുടൻ ആരോഗ്യ പ്രവർത്തകർക്ക് അത് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിവര ശേഖരണമെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
ആരോഗ്യ പ്രവർത്തകർക്കായിരിക്കും രാജ്യത്ത് ആദ്യം വാക്‌സിൻ നൽകുകയെന്നാണ് സൂചന. രാജ്യത്തെ 20-25 ലക്ഷം പേർക്ക് ജൂലായോടെ കോവിഡ് വാക്‌സിൻ നൽകാനാണ് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ സൗജന്യമായാവും വാക്‌സിൻ നൽകുകയെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗങ്ങളിൽ പങ്കെടുത്ത ഒഡീഷയിലെ ഉന്നത ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. സർക്കാർ- സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്കാവും ആദ്യം വാക്‌സിൻ നൽകുക.