കോവിഡ് ഭേദമായവരിൽ മൂന്നിലൊരാൾക്ക് അണുബാധയുണ്ടായി ആറുമാസത്തിനകം നാഡീസംബന്ധമായ പ്രശ്നങ്ങളും മാനസികപ്രശ്നങ്ങളും ഉണ്ടായതായി പഠനങ്ങൾ. 2,30,000 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇവരിൽ പതിമൂന്ന് ശതമാനം പേർക്കും മുൻപ് മാനസിക സംബന്ധമായതോ നാഡീസംബന്ധമായതോ ആയ രോഗനിർണയം വേണ്ടിവന്നിട്ടില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ദ ലാൻസറ്റ് സെെക്യാട്രി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാർസ് കോവ് 2 വെെറസ് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇത് നാഡീവ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും പഠനം നടത്തിയ ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർ പറയുന്നു. ഇതിനാൽ തന്നെ കോവിഡ് 19 ഭേദമായി മാസങ്ങൾ പിന്നിട്ടാലും രോഗികൾക്ക് ആരോഗ്യം കുറയുന്ന അവസ്ഥയാണെന്ന് ഗവേഷകർ പറയുന്നു. കോവിഡ് 19 ബാധിച്ചവരിൽ നാഡീസംബന്ധമായ തകരാറുകൾക്കുള്ള സാധ്യത കൂടിയിട്ടുണ്ടെന്ന് കോവിഡ് മഹാമാരി തുടങ്ങിയ സമയത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു.