ക്രിസ്തുമസ് രാവുകളിലെ നേര്‍ത്ത മഞ്ഞിനെ പോലും ക്രിസ്തുവിന്റെ ജനനത്തിനായി ഒരുക്കിയ ഗാനം. പുല്കൂട്ടില് പിറന്ന ഉണ്ണിയീശോയ്ക്കായി തയാറാക്കിയ താരാട്ടു പാട്ട്. ‘പൈതലാം യേശുവേ…’ എന്ന് തുടങ്ങുന്ന ക്രിസ്തുമസ് ഗാനം. അനേകം വര്‍ഷങ്ങളായി ക്രിസ്തുമസ് രാവുകളെ ധന്യമാക്കിയ ഗാനമാണ് ഇതു. എന്നാല്‍ ഇതെഴുതിയ ആ അനുഗ്രഹീത രചയിതാവിനെ അധികമാര്‍ക്കും അറിയില്ല. ആ കലാകാരനായി ഉള്ള അന്വേഷണം ചെന്നെത്തുക നെയ്യാറ്റിൻകര ലത്തീൻ രൂപതാ വൈദികനും ആര്യനാട് പറണ്ടോട് പരിശുദ്ധ മറിയം ഇടവക വികാരിയുമായ ഫാ.ജോസഫ് പാറാങ്കുഴി എന്ന വൈദികനിലാണ്.
ക്രിസ്തുമസ് കാലത്തെ ജനപ്രീയ ഗാനങ്ങളില്‍ ഒന്നായ ഈ ഗാനം എഴുതിയിട്ട് 33 വർഷങ്ങൾ പിന്നിടുന്നു. 1984 ൽ തരംഗണി മ്യൂസിക്സിന് വേണ്ടിയാണ് അച്ചന് ആദ്യമായി പാട്ട് എഴുതുന്നത്. ഫാ.ജസ്റ്റിൻ പനക്കൽ സംഗീത സംവിധാനം നിർവഹിച്ച ‘സ്നേഹപ്രവാഹം’ എന്ന സൂപ്പർഹിറ്റ് കാസറ്റിലേയ്ക്കായി പാറാങ്കുഴി അച്ചന് ഗാനരചന നടത്തുമ്പോള്‍ അദ്ദേഹം ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക വിദ്യാർഥിയായിരുന്നു. നാലു പാട്ടുകളായിരുന്നു സ്നേഹപ്രവാഹം എന്ന കാസറ്റില്‍ അച്ചന്റെതായി ഉണ്ടായിരുന്നത്. അതില്‍ മറ്റൊരു ഗാനമാണ് ‘ദൈവം പിറക്കുന്നു മനുഷ്യനായ് ബേത്ലഹേമിൽ’ എന്ന ഗാനം. ഈ ഗാനം ഇന്നും കരോള്‍ഗാന സംഘങ്ങളുടെ പ്രിയപ്പെട്ട ഗാനമാണ്.
‘പൈതലാം യേശുവേ’ എന്ന ഗാനം പിറന്നതിനു പിന്നില്‍ രസകരമായ സംഭവം ഉണ്ട്. ഈശോയ്ക്കു ഒരു താരാട്ട് പാട്ടു തയ്യാറാക്കണം എന്ന തീരുമാനത്തില്‍ നിന്നാണ് അച്ചന് പാട്ടു തയ്യാറാക്കുന്നത്. എന്നാല്‍ എഴുതിയ പാട്ടുകള്‍ ഒന്നും തന്നെ സംഗീത സംവിധായകന് തൃപ്തി നല്‍കിയില്ല. അദ്ദേഹം അച്ചനെ വിളിച്ചു വരുത്തി വേറെ പാട്ടുകള്‍ തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടു. അതും റെക്കോഡിങ്ങിനു മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ. അങ്ങനെ അവസാന നിമിഷം തയ്യാറാക്കിയ പാട്ടുകളില്‍ ഒന്നായിരുന്നു പൈതലാം യേശുവേ എന്ന ഗാനം. അതും അരമണിക്കൂര്‍ കൊണ്ട്. ആ ഗാനത്തിന് കേരളത്തിന്റെ വാനമ്പാടി ശബ്ദം നല്‍കിയതോടെ അനേകം വര്‍ഷങ്ങള്‍ക്കിപ്പുറം സഞ്ചരിക്കുന്നതിനുള്ള ഊര്‍ജ്ജം അതിനു ലഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷവും ക്രിസ്തുമസ് രാത്രികളെ ധന്യമാക്കി അതിന്റെ യാത്ര തുടരുന്നു.
പാറാങ്കുഴി അച്ചന് തയ്യാറാക്കിയ മറ്റു ഗാനങ്ങള്‍ ആലപിച്ചത് ഗാന ഗന്ധര്‍വനായ യേശുദാസ് ആയിരുന്നു. സ്നേഹപ്രവാഹം ഹിറ്റായതോടെ യേശുദാസിന്റെ നിര്‍ബന്ധപ്രകാരം അച്ചന് സ്നേഹസന്ദേശത്തിലും നാല് ഗാനങ്ങള്‍ രചിച്ചു. കാസറ്റിന്റെ വിജയത്തെ തുടര്‍ന്ന് പ്രതിഫലം നല്കുവാനെത്തിയപ്പോള് അച്ചന് വാങ്ങുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് സംഗീത സംവിധായകന് കുറച്ചു സിഡികള്‍ അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം ഏല്‍പ്പിച്ചു. അദ്ദേഹം അത് തന്റെ പരിചയക്കാരെ ഏല്‍പ്പിച്ചു. അതിലൂടെ അച്ചന്റെ രചനാവൈഭവം മനസിലാക്കിയ സുഹൃത്തുക്കള്‍ പാട്ടുകള്‍ എഴുതുന്നതിനും മറ്റുമായി അദ്ദേഹത്തെ സമീപിക്കുവാന്‍ തുടങ്ങി. തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ.എം സൂസപാക്യത്തിന്റെയും നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവലിന്റെയും മെത്രാഭിഷേകത്തിന് അച്ചന് രചിച്ച കൈവയ്പ്പ് ശുശ്രൂഷ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ബൈബിളിലെ സങ്കീർത്തനങ്ങൾ എല്ലാം ഗാന രൂപത്തിലാക്കിയ അച്ചൻ ഒരു ദിവസം ഒരുഗാനമെന്ന നിലയിൽ തന്റെ എഴുത്ത് തുടരുകയാണ്. അനേകം മനസുകളില്‍ ദൈവാനുഭവത്തിന്റെ മായാത്ത മുദ്രകള്‍ പതിപ്പിക്കുവാന്‍…