വത്തിക്കാന്‍-ചൈന ഉടമ്പടിക്കു ശേഷം അഞ്ചാമത്തെ മെത്രാന്‍ ചൈനയില്‍ സ്ഥാനമേറ്റു

വത്തിക്കാന്‍-ചൈന ഉടമ്പടി സ്ഥാപിച്ചതിനു ശേഷം അഞ്ചാമത്തെ മെത്രാന്‍ ചൈനയില്‍ സ്ഥാനാരോഹിതനായി. വത്തിക്കാന്‍ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. ഫ്രാന്‍സിസ് പാപ്പാ നിയമിച്ച അന്തോണി ലിഹൂയി ആണ് ഗാന്‍സു പ്രവിശ്യയിലെ പിങ്‌ലിയാങ് രൂപതയുടെ കോ അഡ്ജുറ്റര്‍ ബിഷപ്പായി അവരോധിതനായത്. ജൂലൈ 28 ബുധനാഴ്ചയായിരുന്നു സ്ഥാനാരോഹണം. 49 വയസ് മാത്രമാണ് പുതിയ മെത്രാനുള്ളത്.

ചൈനയിലെ കത്തോലിക്കാ സഭയുടെ വെബ്പേജില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതനുസരിച്ച്, യുനാന്‍ പ്രവിശ്യയിലെ കുന്‍മിംഗ് മെത്രാന്‍ ജ്യൂസെപ്പെ മാ യിങ്ലിന്‍ ആണ് മെത്രാഭിഷേക ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.

1972 -ല്‍ ഷാങ്സി പ്രവിശ്യയിലെ മെയ് നഗരത്തില്‍ ജനിച്ച ബിഷപ്പ് ലി ഹുയി 1990 -ല്‍ പിംഗ്ലിയാങ് രൂപത സെമിനാരിയില്‍ പ്രവേശിച്ച് ചൈനയിലെ കത്തോലിക്കാ സഭയുടെ ദേശീയ സെമിനാരിയില്‍ നിന്ന് ബിരുദം നേടി. 1996 -ലാണ് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായത്. 2021 ജനുവരി 11 -ന് പുതിയ മെത്രാന്റെ നാമനിര്‍ദ്ദേശം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നടത്തിയിരുന്നു എന്ന് വത്തിക്കാന്‍ വാര്‍ത്താവിതരണ കാര്യാലയം മേധാവി മത്തെയോ ബ്രൂണി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.