കേന്ദ്രം നിർദ്ദേശങ്ങൾ കടുപ്പിച്ചു: ജനം തടിച്ചുകൂടിയാൽ ഉദ്യോഗസ്ഥർ ഉത്തരവാദി

ജനങ്ങൾ കോവിഡ് മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മാർക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉൾപ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകൾ തടിച്ചുകൂടിയാൽ അവിടെ ഹോട്ട്സ്പോട്ടായി കണക്കാക്കി വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനും കേന്ദ്രം നിർദേശിച്ചു.

കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ജനങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം തടിച്ചുകൂടുന്നതിനാലുമാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ബല്ല, കർശനമായി നിയന്ത്രണങ്ങൾ തുടരാൻ ബുധനാഴ്ച സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വളരെ ശ്രദ്ധയോടെ, സാവധാനം വേണമെന്ന് ആഭ്യന്തര സെക്രട്ടറി കത്തിൽ ആവർത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.