പെന്തക്കുസ്തായും സെഹിയോൻ മാളികയും 

സെനക്കിള്‍

സീയോന്‍ മലയിലെ സെഹിയോൻ മാളിക ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെയും ശിഷ്യന്‍മാര്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിച്ചനെയും അനുസ്മരിക്കുന്ന സ്ഥലമാണ്. ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതു സജജീകൃതമായ ഒരു വലിയ മാളിക മുറിയിലാണ് (Lk 22:7-13). ഈ മുറിക്കു ഗ്രീക്കില്‍ “അനാഗയ്യോണ്‍” എന്നാണ്പറയുന്നത്. ഇതിന്റെ അര്‍ത്ഥം “മുകൾ നിലയിലെ മുറി” എന്നാണ്. ഇതിനെ ലത്തീനിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ചെന്നാക്കുളം (Cenaculum) എന്നാണ്. ഈ ലത്തീന്‍ പദത്തില്‍ നിന്നാണ് സെനക്കിള്‍ (സെഹിയോൻ മാളിക) എന്ന പദം വന്നിരിക്കുന്നത്.

ഇതേ സെഹിയോൻ മാളികയിലാണ് യേശുവിന്റെ മരണശേഷം ശിഷ്യന്‍മാര്‍ ഭയപ്പെട്ട് ഒളിച്ചിരിക്കുന്നത്. ഇവിടെയാണ് ഉത്ഥിതനായ യേശു ശിഷ്യന്‍മാര്‍ക്ക്പ്രത്യക്ഷപ്പെടുന്നത്. സെനക്കിളില്‍ പരിശുദ്ധ കന്യാമറിയത്തോടൊത്ത് പ്രാര്‍ത്ഥിച്ചിരിക്കുമ്പോഴാണ് പരിശുദ്ധാത്മാവ് തീനാളങ്ങളുടെ രൂപത്തില്‍ ശിഷ്യന്‍മാരിലേക്ക്ഇറങ്ങി വരുന്നതും അവര്‍ പല ഭാഷകളില്‍ സംസാരിക്കുന്നതും: “പന്തക്കുസ്‌താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്‌ദം പെട്ടെന്ന്‌ആകാശത്തുനിന്നുണ്ടായി. അത്‌ അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്‌നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നുനില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞു. ആത്‌മാവുകൊടുത്ത ഭാഷണവരമനുസരിച്ച്‌ അവര്‍ വിവിധ ഭാഷകളില്‍സംസാരിക്കാന്‍ തുടങ്ങി” (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:1-4). യേശുവിന്റെ ഉദ്ധാനശേഷമുള്ള ആദ്യ പെന്തക്കുസ്തയിൽ അവിടുത്തെ വാഗ്ദാനമായ പരിശുദ്‌ധാത്‌മാവ്  ശിഷ്യരിലേക്കിറങ്ങി വരികയാണ്.

ഇവിടെ യോഹന്നാന്‍ സുവിശേഷകന്റെ ഒരു വിവരണം ശ്രദ്ധാർഹമാണ്: ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്‌ ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കെ, യേശു വന്ന്‌ അവരുടെ മധ്യേ നിന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ക്കുസമാധാനം! ഇപ്രകാരം പറഞ്ഞുകൊണ്ട്‌ അവന്‍ തന്‍െറ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട്‌ ശിഷ്യന്‍മാര്‍ സന്തോഷിച്ചു. യേശു വീണ്ടുംഅവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ്‌ എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‌ക്കുന്നു. ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്‌അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടുക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും (യോഹന്നാന്‍ 20:20-23).

ദൈവം കളിമണ്ണിൽ മനുഷ്യനെ കടഞ്ഞെടുത്തശേഷം നാസാരന്ധ്രങ്ങളിൽ ഉതിയാണ് ജീവൻ നൽകുന്നത്. യേശു ശിഷ്യരുടെമേല്‍ നിശ്വസിക്കുമ്പോൾ അവർപരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുന്നു. അങ്ങനെ ഇവിടെ നവസൃഷ്ടി സംഭവിക്കുന്നു.

സെനക്കിളില്‍ വച്ചാണ് പരിശുദ്ധാത്മവിനെ സ്വീകരിച്ച പത്രോസ് ശ്ലീഹ തന്റെ ആദ്യത്തെ പ്രസംഗം നടത്തുന്നതും മൂവായിരത്തോളം ആളുകള്‍ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വരുന്നതും (നടപടി 2:41). സെനക്കിളില്‍ നിന്നാണ് ശിഷ്യന്‍മാര്‍ സുവിശേഷം പ്രസംഗിക്കാന്‍ വേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പോയത്. ജറുസലേമിലെ ക്രൈസ്തവ പാരമ്പര്യമനുസരിച്ചു സെനക്കിളില്‍ വച്ചുതന്നെയാണ് പരിശുദ്ധ കന്യാമറിയം നിത്യഉറക്കത്തിലേക്കു പ്രേവേശിക്കുന്നത്. അങ്ങനെ ക്രൈസ്തവ സഭയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് സെനക്കിള്‍. ലോകത്തിലെ മറ്റെല്ലാ ദേവാലയങ്ങളുടെയും മാതൃ ദേവാലയമായമാണിത്.

സെനക്കിള്‍ ഉള്ള സീയോന്‍ മല ഇന്ന് ജറൂസലേമിന്റെ ഓള്‍ഡ് സിറ്റിയുടെ വെളിയിലാണെങ്കിലും ഈശോയുടെ സമയത്ത് ജറൂസലേം പട്ടണത്തിന്റെ ഭാഗമായിരുന്നു. അന്നത്തെ ജറൂസലേം പട്ടണം സീയോന്‍ മലയുടെ കിഴക്കന്‍ ചെരുവില്‍ ശീലോഹക്കുളം വരെ വ്യാപിച്ചു നിന്നിരുന്നു. സെനക്കളില്‍ നിന്ന് ശീലോഹക്കുളം വരെയുള്ള സ്ഥലത്തേയ്ക്ക് വന്നിറങ്ങാന്‍ വേണ്ടിയുളള സ്റ്റെപ്പുകളും ഉണ്ടായിരുന്നു. ഈശോയുടെ കാലത്തുണ്ടായിരുന്ന ആ സ്റ്റെപ്പുകളുടെ അവശിഷ്ടം ഇന്നും കാണാന്‍ സാധിക്കും. ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന് ശേഷം ആ സ്റ്റെപ്പുകളിലൂടെ ഇറങ്ങി കെദ്രോമ് താഴ് വരയിലൂടെ നടന്ന് കെദ്രോണ്‍ അരുവി കടന്നാണ് ഗദ്‌സമേനില്‍ പോയി പ്രാര്‍ത്ഥിക്കുന്നത്.

സെനക്കിള്‍ സ്ഥിതിചെയ്യുന്ന മല സീയോന്‍ മല എന്നറിയപ്പെടുന്നത് നാലാം നൂറ്റാണ്ട് മുതലാണ്. ബൈബിളിലെ “സീയോന്‍” ജറൂസലേം പട്ടണത്തിന്റെ പ്രതീകാത്മകമായ പേരാണ്. അത് യഹോവയുടെ പട്ടണമാണ്. സീയോന്‍ എന്ന പേര് ബൈബിളില്‍ ആദ്യം വരുന്നത് സാമുവേലിന്റെ രണ്ടാം പുസ്തകം അഞ്ചാം അധ്യായം ഏഴാം വാക്യത്തിലാണ്. ഇതിനെ “ദാവീദിന്റെ പട്ടണം” എന്ന പേരിലും വിളിച്ചിരുന്നു. എഴുപത്താറാം സങ്കീര്‍ത്തനം രണ്ടാം വാക്യം സീയോനെ “യഹോവയുടെ വാസസ്ഥലം” എന്നാണ് വിളിക്കുന്നത്. നൂറ്റിമുപ്പത്തിരണ്ടാം സങ്കീര്‍ത്തനം പന്ത്രണ്ടാം വാക്യം “യഹോവ സീയോനെ തിരഞ്ഞെടുത്തു” എന്ന് പറയുന്നു. എന്നാല്‍ പഴയ നിയമത്തില്‍ കാണുന്ന സീയോന്‍ മല ജറൂസലേം ദേവാലയം ഉണ്ടായിരുന്ന മോറിയമല തന്നെയാണ്. അവിടെയാണ് ദാവീദ് കര്‍ത്താവിന് ആലയം സ്ഥാപിക്കാനുള്ള വാഗ്ദാനം പേടകം സ്ഥാപിക്കുന്നത്. പിന്നീട് അവിടെത്തന്നെയാണ് സോളമന്‍ രാജാവ് ജറൂസലേം ദേവാലയം നിര്‍മ്മിക്കുന്നത്. എന്നാല്‍ എഡി 70-ല്‍  ജറൂലസലേം ദേവാലയം തകര്‍ക്കപ്പെട്ടതോടു കൂടി സീയോന്‍ മലയുടെ പ്രാധാന്യം നഷ്ടപ്പെട്ടു. അതിന്റെ സ്ഥാനം  ക്രൈസ്തവരെ സംബന്ധിച്ചു ഈശോ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച സെനക്കിള്‍ ഉള്‍പ്പെടുന്ന മല സീയോന്‍ മല ഏറ്റെടുത്തു.

നാലാം നൂറ്റാണ്ടിൽ സീയോന്‍ മലയിൽ ഹാഗിയാ സീയോന്‍ (Hagia Sion) എന്ന പേരിൽ ഒരു ദേവാലയം നിർമ്മിക്കപ്പെട്ടു. വളരെ വലിയ ദേവാലയമായിരുന്ന ഈ ബസലിക്കയിൽ ഈശോയുടെ വിശുദ്ധ കുര്‍ബാന സ്ഥാപനത്തെ അനുസ്മരിച്ച് സെനക്കിളിന്റെയും, പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തെന്റെയും ചാപ്പലുകൾ ഉണ്ടായിരുന്നു. സെനക്കിള്‍ രണ്ട് നിലകളിലായാണ് പണിതത്. താഴത്തെ നിലയില്‍ യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിക്കുന്ന ചാപ്പലായിരുന്നു ഉണ്ടായിരുന്നത്. മുകളിലത്തെ നിലയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപനവും പരിശുദ്ധാത്മാവിന്റെ ആഗമനവും അനുസ്മരിക്കുന്ന ചാപ്പല്‍. താഴത്തെ ചാപ്പലിന്റെ ഒരു ഭാഗത്ത് വിശുദ്ധ സ്‌തെഫാനോസിന്റെ കല്ലറയുടെ അനുസ്മരണവും ഉണ്ടായിരുന്നു. ഹാഗിയാ സീയോന്‍ ബസലിക്ക  ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാര്‍ തകര്‍ത്തുകളഞ്ഞു. പിന്നീട് ജറുസലേമിലെ പാത്രിയര്‍ക്കീസ് ആയിരുന്ന മൊഡസ്തൂസ് ആ ദേവാലയം പുതുക്കി നിര്‍മ്മിച്ചു.

പിന്നീട് 1009-ൽ മുസ്ലീംആക്രമണത്തില്‍ വീണ്ടും തകര്‍ക്കപ്പെട്ട ഹാഗിയാസീയോന്‍ പള്ളി കുരിശുയുദ്ധക്കാര്‍ പുതുക്കി നിര്‍മ്മിച്ചു. അവര്‍ നിര്‍മ്മിച്ച ദേവാലയം “സെഹിയോൻ മലയിലെ പരി. കന്യാമറിയത്തിന്റെ ബസലിക്ക” (Santa Maria in Mounte Sion) എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ഈ പള്ളി സംരക്ഷിച്ചിരുന്നത് അഗസ്തീനിയന്‍ സന്യാസികളായിരുന്നു. അവരുടെ താമസത്തിനു വേണ്ടി ഒരു ആശ്രമവും ദേവാലയത്തോട് ചേര്‍ന്ന് കുരിശുയുദ്ധക്കാര്‍ തയ്യാറാക്കിയിരുന്നു.

1219-ല്‍ ഈജിപിത് രാജാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഈ ബസലിക്ക തകര്‍ത്തു കളഞ്ഞു. മാര്‍പാപ്പയുടെ നിര്‍ദ്ദേശമനുസരിച്ച് വിശുദ്ധ നാട് സംരക്ഷിക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്ന് ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ സീയോന്‍ മലയില്‍ താമസിച്ചു കൊണ്ട് ഈ സ്ഥലത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. ഫ്രാന്‍സിസ്‌കന്‍ സുപ്പീരിയര്‍ ആയിരുന്ന ഫാദര്‍ റോജര്‍ ഫാരന്‍ സീയോന്‍ മലയിലെ സെനക്കിള്‍ ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് അവിടെ ദേവാലയം നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോന്നു. വളരെക്കാലം ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ക്ക് മുസ്ലീം ഭരണാധികാരികളിൽ നിന്നും  വളരെ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വന്നു. 1336-ല്‍ ഫ്രാന്‍സിസ്‌കന്‍ അച്ചന്‍മാര്‍ വിശുദ്ധ നാടിന്റെ സംരക്ഷണം ഏറ്റെടുക്കുകയും “വിശുദ്ധ നാടിൻറെ സംരക്ഷകർ” (Custodian of the Holy Land) എന്ന സ്ഥാനപ്പേര് മാര്‍പാപ്പയില്‍ നിന്ന് സ്വീകരിക്കുകയും ചെയ്തു. വിശുദ്ധ നാടിന്റെ സംരക്ഷകരായ ഫ്രാന്‍സിസ്‌കന്‍ അച്ചന്‍മാരുടെ തലവനായ കുസ്‌തോസ് “സിയോൺ മലയുടെ സംരക്ഷകൻ” (Guadian of the Mount Zion) എന്നാണ് ഇന്നും അറിയപ്പെടുന്നത്.

ദാവീദിന്റെ കല്ലറയുടെ അനുസ്മരണം ഉണ്ടായിരുന്നതിനാല്‍ സെനക്കിള്‍ പിടിച്ചടക്കാന്‍ യഹൂദര്‍ എപ്പോഴും പരിശ്രമിച്ചിരുന്നു. അങ്ങനെ 1429-ല്‍ ഫ്രാന്‍സിസ്‌കന്‍ അച്ചന്‍മാരെ പുറത്താക്കിക്കൊണ്ട് സെനക്കിളിന്റെ താഴത്തെ നിലയിലുള്ള ദേവാലയം അവര്‍ പിടിച്ചെടുക്കുകയും അവിടെ ദാവീദിന്റെ കല്ലറയുടെ അനുസ്മരണം പുനരാരംഭിക്കുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടില്‍ ദാവീദിന്റെ കല്ലറയുണ്ടായിരന്ന സ്ഥലത്തെ ചാപ്പല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസികൾക്ക് പരിപൂര്‍ണ്ണമായി നഷ്ടപ്പെട്ടു. 1517-ല്‍ പലസ്തീന്റെ നിയന്ത്രണം ഓട്ടോമന്‍ തുര്‍ക്കികള്‍ ഏറ്റെടുത്തപ്പോള്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരുടെ അവസ്ഥ കൂടുതല്‍ മോശമായി. സീയോന്‍മലയില്‍ നിന്ന് അവർ പുറത്താക്കപ്പെടുകയും ഇപ്പോൾ  സെന്റ് സേവ്യേഴ്‌സ് മൊണാസ്ട്രി എന്നറിയപ്പെടുന്ന അന്നത്തെ ജോര്‍ജ്ജിയന്‍ മൊണാസ്ട്രിയിലേക്ക് 1560-ല്‍ സ്ഥാനം മാറേണ്ടതായി വരികയും ചെയ്തു. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം 1936-ല്‍ ഫ്രാന്‍സിസ്‌കന്‍ അച്ചന്‍മാര്‍ സെനക്കിളിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ആശ്രമം സ്ഥാപിച്ച് അവിടെ താമസം തുടങ്ങി. അവിടെ അവര്‍ നിര്‍മ്മിച്ച ദേവാലയം അദ് ചെനാക്കുളും (Ad cenaculum) എന്ന പേരിലാണ് അറിയപ്പെടുന്നത്.

1898-ല്‍  സെനക്കിളിന്റെ നേരെ മുന്നിലുണ്ടായിരുന്ന ആദ്യത്തെ ഹാഗിയാ സീയോന്‍ ദേവാലയത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്ന ഒരു ഭാഗം തുര്‍ക്കി സുല്‍ത്താനായ അബ്ദുള്‍ ഹമീദ് ജര്‍മ്മന്‍ ചക്രവര്‍ത്തിയായ വില്യം രണ്ടാമന് സമ്മാനമായി നല്‍കി. വില്യം  രണ്ടാമന്‍ അത് കൊളോണ്‍ രൂപതയെ ഏല്‍പിക്കുകയും കൊളോണ്‍ രൂപത  അത് ബനഡിക്ടന്‍ സന്യാസിമാര്‍ക്കു കൈമാറുകയും ചെയ്തു. 1926-ല്‍ നിര്‍മ്മിക്കപ്പെട്ട ആ ദേവാലയം മറിയത്തിന്റെ നിത്യഉറക്കത്തിന്റെ ദേവാലയം (Dormitio) എന്ന  പേരിലാണ് അറിയപ്പെടുന്നത്. 1951-ല്‍ ആ ആശ്രമം പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിലേക്ക് ഉയർത്തപ്പെട്ടു.

ഇന്ന് സെനക്കിള്‍ ഇസ്രയേല്‍ ഗവണ്‍മെന്റ് കൈവശം വച്ചിരിക്കുന്ന ഒരു സ്ഥലമാണ്. ക്രൈസ്തവര്‍ക്ക് അവിടെ സന്ദര്‍ശനം നടത്താന്‍ മാത്രമേ അനുവാദമുള്ളൂ. പ്രാര്‍ത്ഥനയ്ക്കായി കത്തോലിക്കര്‍ക്ക് സെനക്കിള്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വിട്ടുകൊടുക്കാറുമുണ്ട്: പെസഹാ വ്യാഴാഴ്ച കാലുകഴുകല്‍ ശുശ്രൂഷയ്ക്ക്വേണ്ടിയും പെന്തക്കുസ്ത ദിനത്തില്‍ പ്രാര്‍ത്ഥനയ്ക്കായും. അതുപോലെ വര്‍ഷത്തിലൊരിക്കല്‍ ജനുവരി മാസത്തില്‍ സഭൈക്യ വാരത്തില്‍ എല്ലാ ക്രൈസ്തവര്‍ക്കും ഇവിടെ പ്രാര്‍ത്ഥന നടത്താന്‍ അനുവാദമുണ്ട്. ലോകത്തിലെ മറ്റെല്ലാ ദേവാലയങ്ങളുടെയും മാതൃ ദേവാലയമായ സെനക്കിളിൽ പ്രാർത്ഥിക്കുക ഹൃദ്യമായ അനുഭവമാണ്.

നമുക്കു പ്രാര്‍ത്ഥിക്കാം:
പെന്തക്കുസ്താ ദിനത്തിൽ  അവിടുത്തെ വാഗ്ദാനമായ പരിശുദ്‌ധാത്‌മാവിനെ ശിഷ്യർക്ക് നൽകിയ കർത്താവെ, അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെ ഞങ്ങളിലേക്ക് വാർഷിക്കണമേ. അങ്ങനെ ഞങ്ങൾ നവസൃഷ്ടികളായി മാറട്ടെ. അങ്ങേ പരിശുധാൽമാവിനാൽ നയിക്കപ്പെട്ടു ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി ഞങ്ങൾ രൂപാന്തരപ്പെടട്ടെ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.