മ്യാന്മറില്‍ പട്ടാളം അറസ്റ്റ് ചെയ്ത ആറു കത്തോലിക്കാ വൈദികരും അത്മായ നേതാവും മോചിതരായി

മ്യാന്മറിലെ പട്ടാളം അറസ്റ്റ് ചെയ്ത ആറു കത്തോലിക്കാ വൈദികരേയും ഒരു അത്മായ നേതാവിനേയും മോചിതരാക്കിയതായി മണ്ടാലെ അതിരൂപതയിലെ സഭാനേതൃത്വത്തിന്റെ സ്ഥിരീകരണം. മണ്ടാലെ അതിരൂപതയുടെ വികാരി ജനറല്‍ മോണ്‍. ഡൊമിനിക് ജ്യോഡുയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സൈനീക ഭരണകൂടവും ജനാധിപത്യവാദികളും തമ്മിലുള്ള സംഘര്‍ഷം വ്യാപകമായി തുടരുന്ന അവസരത്തിലായിരുന്നു അറസ്റ്റ്.

പട്ടാള ഭരണം അവസാനിപ്പിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ജനാധിപത്യവാദികളെ നേരിടുന്ന സൈന്യമാണ് ഈ അതിക്രമം ചെയ്തത്. രാത്രിയിലാണ് പട്ടാളം ചാന്‍ താര്‍ ഗ്രാമത്തിലേക്ക് ഇരച്ചുകയറി അസംപ്ഷന്‍ ദേവാലയത്തിന്റെ കോപ്ലക്‌സും വൈദികരുടെ ഭവനവും റെയ്ഡ് ചെയ്തതും ഇടവക വൈദികനേയും അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ മറ്റ് വൈദികരേയും അറസ്റ്റ് ചെയ്തതും. വൈദികരെ വിട്ടയച്ചുവെങ്കിലും ഇപ്പോഴും ഭീകരാന്തരീക്ഷം തന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്.

പട്ടാളത്തിനെതിരെ പോരാടുന്ന ജനാധിപത്യവാദികള്‍ ദേവാലയത്തില്‍ അഭയം പ്രാപിച്ചിട്ടുണ്ടാകാമെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് പട്ടാളം ഒന്നടങ്കം ദേവാലയത്തില്‍ എത്തിയത്. എന്നാല്‍, സൈന്യത്തിന് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് വൈദികരെ ബന്ധികളാക്കിയത്. ആരാധനാലയങ്ങളില്‍ തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തുന്ന പ്രവണതയ്‌ക്കെതിരെ ഇപ്പോള്‍ പ്രതിഷേധം ശക്തമാവുകാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.