ചൈനീസ് കർദ്ദിനാൾ ജോസഫ് സെന്നിന്റെ വിചാരണ പുരോഗമിക്കവെ, അദ്ദേഹത്തിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് മജിസ്‌ട്രേറ്റ്. കൂടാതെ അഞ്ച് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. 90-കാരനായ കർദ്ദിനാൾ സെപ്തംബർ 27-ന് തുടർച്ചയായ രണ്ടാം ദിവസവും വെസ്റ്റ് കൗലൂൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി.
ഹോങ്കോംഗ് ഫ്രീ പ്രസ് അനുസരിച്ച്, ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്ക് നിയമസഹായം നൽകുന്നതിന് ഫണ്ട് ശരിയായി രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാണ് കർദ്ദിനാളിനും മറ്റ് അഞ്ച് പേർക്കുമെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഉണ്ടെന്ന് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് അദാ യിം വിധിച്ചത്. കർദ്ദിനാളിന്റെ അടുത്ത വിചാരണ തീയതി ഒക്ടോബർ 26-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഹോങ്കോങ്ങിന്റെ കർശനമായ ദേശീയസുരക്ഷാ നിയമത്തിൻകീഴിൽ മറ്റ് ജനാധിപത്യ പ്രവർത്തകരോടൊപ്പം മെയ് മാസത്തിലാണ് കർദ്ദിനാൾ സെന്നിനെ അറസ്റ്റ് ചെയ്തത്.
നിരവധി കത്തോലിക്കാ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും കർദ്ദിനാൾ സെന്നിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.