ചൈനയിൽ മാമ്മോദീസ സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

ചൈനയിൽ ഓരോ വർഷവും ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ അംഗങ്ങളാകുന്നവരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഉയിർപ്പുതിരുനാൾ ദിവസം ഷാങ്ഹായിൽ 470 ആളുകൾ മാമ്മോദീസ സ്വീകരിച്ചു. ചൈനയിലെ മറ്റു കത്തോലിക്കാ രൂപതകളിലും നിരവധി ആളുകളാണ് ജ്ഞാനസ്നാനം സ്വീകരിച്ചുകൊണ്ട് സഭയിൽ അംഗങ്ങളായത്.

വിശ്വാസജീവിതത്തിന്റെ നിശ്ശബ്ദവും എന്നാൽ വിലയേറിയതുമായ വസന്തത്തിനാണ് ഈ കൂദാശപരികർമ്മത്തിലൂടെ ചൈനീസ് കത്തോലിക്കാ സഭ സാക്ഷ്യം വഹിച്ചത്. മാമ്മോദീസ സ്വീകരിച്ച 470 പേരിൽ 349 ആളുകൾക്ക് പ്രാരംഭകൂദാശകളായ മാമ്മോദീസ, സ്ഥൈര്യലേപനം, വിശുദ്ധ കുർബാന എന്നിവ ഒരുമിച്ചുനൽകി.

ഷാങ്ഹായ്ക്കു പുറമെ ബെയ്ജിങ്, വെന്ലിങ്, തായ്‌ജൂ എന്നീ രൂപതകളിലും നൂറുകണക്കിന് ആളുകൾ സ്നാനം സ്വീകരിച്ചു പുതിയതായി കത്തോലിക്കാ തിരുസഭയിൽ അംഗങ്ങളായി. വെന്ലിങ്ങിൽ ഒരു പുതിയ ദൈവാലയത്തിന്റെ കൂദാശയും ഈസ്റ്റർ ദിനത്തിൽ നടന്നു. നിംഗ്ബോ മെത്രാൻ മോൺസിഞ്ഞോർ ഫ്രാൻസിസ് സേവ്യർ ജിൻ യാങ്കെ കർമ്മങ്ങൾക്കു നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.