വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഭാരതത്തിലെ പ്രഥമ അത്മായ രക്തസാക്ഷി

വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഭാരതത്തിലെ പ്രഥമ അത്മായൻ വാഴ്ത്തപ്പെട്ട ദേവസഹായത്തോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചും ദൈവത്തിന് നന്ദിയർപ്പിച്ചും തിരുവനന്തപുരം ലത്തീൻ അതിരൂപത ഇന്ന് ഞായറാഴ്ച കൃതജ്ഞതാ ദിവ്യബലി അർപ്പിക്കും.

വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന തിരുക്കർമ്മങ്ങൾ ഇന്ന് (15-5-22) രാവിലെ 10.30-ന് വത്തിക്കാൻ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ കാർമ്മികത്വത്തിൽ നടക്കുന്നതിന്റെ തുടർച്ചയായി, പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ ഇന്ന് വൈകിട്ട് 5-നു നടക്കുന്ന കൃതജ്ഞതാ ദിവ്യബലിക്ക് അതിരൂപതാദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമ്മികത്വം വഹിക്കും.

അതിരൂപതയിലെ ഇടവക വൈദികർ, സന്യാസ-സന്യാസിനീ സഭാംഗങ്ങൾ ഇടവക-അത്മായ പ്രതിനിധികൾ തുടങ്ങിയവർ കൃതജ്ഞതാ ദിവ്യബലിയിൽ പങ്കാളികളാകും. ദിവ്യബലി മധ്യേ വി. ദേവസഹായത്തിന്റെ ഛായചിത്രം കത്തീഡ്രൽ ദേവാലയത്തിൽ അനാഛാദനം ചെയ്യും.

ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ആഹളാദസൂചകമായി അഖിലേന്ത്യ മെത്രാൻസമിതിയുടെ ആഹ്വാനപ്രകാരം ഭാരതത്തിലെ മുഴുവൻ ദേവാലയങ്ങളിലും ഇന്ന് ഉച്ച കഴിഞ്ഞ് 2.30-ന് ദേവാലയമണികൾ മുഴക്കും. ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷം ജൂൺ 5-ന് വിശുദ്ധ ദേവസഹായത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ വച്ചു നടക്കും.

ആഘോഷകർമ്മങ്ങളിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ലെയോപ്പോൾഡ് ജിറേല്ലി, സിബിസിഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സി.സി.ബി.ഐ പ്രസിഡന്റ് ആർർച്ചുബിഷപ്പ് ഫിലിപ്പ് നേരി തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.