ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാ അവകാശങ്ങളുടെയുംമേലുള്ള കടന്നുകയറ്റം അപലപനീയം: സീറോമലബാർ സഭ

പാലാ രൂപതയിലെ പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനുമെതിരെ ഉണ്ടായ അതിക്രമം തികച്ചും അപലപനീയമാണന്നും, സർക്കാർ  ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പള്ളിയിൽ, ഫെബ്രുവരി 23 വെള്ളിയാഴ്ച, പരിശുദ്ധ കുർബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തുനിന്നെത്തിയ അൻപതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ചു ബൈക്കുകളിലുമായി പള്ളിയുടെ കുരിശിൻതൊട്ടിയിൽ അതിക്രമിച്ചുകയറി ബഹളം വയ്ക്കുകയും ആരാധന തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാ അവകാശങ്ങളുടെയുംമേലുള്ള കടന്നുകയറ്റമായി മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മീഷൻ നിരീക്ഷിച്ചു. മീനച്ചിൽ താലൂക്കിലുള്ള പല പള്ളികളിലും ഇത്തരത്തിലുള്ള അതിക്രമങ്ങൾ നിരന്തരമായി ഉണ്ടാകുന്നുവെന്നാണ് അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചത്.

പൂഞ്ഞാർ പള്ളിയിലുണ്ടായ അതിക്രമങ്ങളെ എതിർത്ത വൈദികനുനേരെയുണ്ടായ ആക്രമണം ഗുരുതരമായ കുറ്റകൃത്യമാണ്. പൊലീസും നിയമസംവിധാനങ്ങളും ഉണർന്നുപ്രവർത്തിക്കുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം. പ്രതികളിൽ പലരും മൈനറാണ് എന്ന കാരണത്താൽ ഈ കുറ്റക്യത്യങ്ങളെ ലഘുവായി കാണാൻ പാടില്ല. ഇവ വെറും സാമൂഹികവിരുദ്ധ, ലഹരിമാഫിയ പ്രവർത്തനങ്ങൾ മാത്രമല്ല, മതസ്പർദ്ധ വളർത്തുക എന്ന ലക്ഷ്യം കൂടിയുള്ളവയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനാൽ ചെറുപ്പക്കാരെ ഇതിനു പ്രേരിപ്പിക്കുന്നവരെയും ഇതിനുപിന്നിൽ ഗൂഢാലോചനകൾ നടത്തുന്നവരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടതുണ്ട്.

പബ്ലിക് അഫയേഴ്സ് കമ്മീഷൻ അടിയന്തിരമായി ചേർന്ന യോഗത്തിൽ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ്പ് മാർ തോമസ് തറയിൽ, സെക്രട്ടറിമാരായ ഫാ. എബ്രഹാം കാവിൽ പുരയിടത്തിൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബസിച്ചു.

സെക്രട്ടറി, സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.