
വെനിസ്വേലയിൽ ജൂൺ 24 ബുധനാഴ്ച വൈകുന്നേരമുണ്ടായ തുടർച്ചയായ ശക്തമായ ഭൂചലനങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ഭൂകമ്പത്തെ തുടർന്ന് തലസ്ഥാന നഗരമായ കാരക്കാസിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധിപ്പേർ മരിച്ചതായാണ് സൂചന. നഗരവാസികൾ വലിയ പരിഭ്രാന്തിയിലാണ്.
യു. എസ്. ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുകൾ പ്രകാരം, ആദ്യം അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരദേശ മേഖലയായ മൊറോൺ സമൂഹത്തിന് പടിഞ്ഞാറ്, കാരക്കാസിൽ നിന്നും ഏകദേശം 168 കിലോമീറ്റർ (104 മൈൽ) മാറിയാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 22 കിലോമീറ്റർ ആഴത്തിലായിരുന്നു ഈ ഭൂചലനം ഉണ്ടായത്.
എന്നാൽ ഇതിന് തൊട്ടുപിന്നാലെ, വെറും ഒരു മിനിറ്റിനുള്ളിൽ തന്നെ അതിനേക്കാൾ ശക്തമായ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. മൊറോണിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഒരു നൂറ്റാണ്ടിനിടെ വെനിസ്വേലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണിത്.
പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. കെട്ടിടങ്ങൾ ശക്തമായി കുലുങ്ങാൻ തുടങ്ങിയതോടെ ആളുകൾ കൂട്ടത്തോടെ തെരുവുകളിലേക്ക് ഓടിയിറങ്ങി. പലയിടങ്ങളിലും വലിയ കെട്ടിടങ്ങളുടെ ചുവരുകൾ പൂർണ്ണമായും തകർന്നു വീണു. കെട്ടിടങ്ങളുടെ ഉള്ളിലെ ഫർണിച്ചറുകൾ വരെ പുറത്തുനിന്ന് കാണാൻ കഴിയുന്ന രീതിയിലാണ് തകർച്ചയുണ്ടായിരിക്കുന്നത്. തലസ്ഥാന നഗരത്തിലെ തിരക്കേറിയ രണ്ട് റെസ്റ്റോറന്റ്-വ്യാപാര മേഖലകളിൽ വലിയ രീതിയിൽ പൊടിപടലങ്ങൾ ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷവും ജനങ്ങൾ വീടുകളിലേക്ക് മടങ്ങാൻ തയ്യാറാകാതെ തെരുവുകളിൽ തന്നെ തുടർന്നു. വളർത്തുമൃഗങ്ങളെയും കെട്ടിപ്പിടിച്ച് ആളുകൾ ഭീതിയോടെ റോഡരികിൽ ഇരിക്കുന്ന കാഴ്ചകൾ ദൃശ്യമായിരുന്നു.
ഭൂചലനം രാജ്യത്തെ പല സംസ്ഥാനങ്ങളിലും ശക്തമായി അനുഭവപ്പെട്ടതായി ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അറിയിച്ചു. കാരക്കാസിലെ അൽതാമിറ മേഖലയിൽ വീടുകളും കെട്ടിടങ്ങളും തകർന്ന് അതീവ ഗുരുതരമായ സാഹചര്യമാണുള്ളതെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആംബുലൻസുകൾക്കും മറ്റ് അത്യാഹിത വാഹനങ്ങൾക്കും കടന്നുപോകാൻ റോഡുകളിൽ സൗകര്യമൊരുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.




