ഈസ്റ്റർ സ്‌ഫോടനത്തിൽ രക്തസാക്ഷികളായവരെ അനുസ്മരിച്ചു ശ്രീലങ്കൻ സഭ

ഈസ്റ്റർ ദിനത്തത്തിലെ സ്‌ഫോടനത്തിൽ ഇരകളായവരെ പ്രത്യേകം അനുസ്മരിച്ച് ശ്രീലങ്കൻ സഭ. ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്കായി കൊളംബോ അതിരൂപതയിലും മറ്റു രൂപതകളിലും പ്രത്യേക പ്രാർഥനകളും, അനുസ്മരണച്ചടങ്ങുകളും നടന്നു. ഏറെ വികാരഭരിതമായ നിമിഷങ്ങൾക്ക് ആയിരക്കണക്കിനു വിശ്വാസികളാണ് സാക്ഷ്യം വഹിച്ചത്.

2019 ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ എട്ടു ചാവേറുകൾ രണ്ടു കത്തോലിക്കാ ദൈവാലയങ്ങളിലും, ഒരു ഇവാൻജെലിക്കൽ ദൈവാലയത്തിലും, മൂന്നു ആഡംബര ഹോട്ടലുകളിലുമായി നടത്തിയ ഭീകരാക്രമണത്തിൽ 269 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരു കത്തോലിക്കാ ദൈവാലയങ്ങളിലും വിശുദ്ധ ബലിയിൽ പങ്കെടുത്തു കൊണ്ടിരുന്ന 171 ആളുകളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വിശ്വാസികളെ അടക്കം ചെയ്തിരിക്കുന്ന നിഗംബോയിലെ ‘രക്തസാക്ഷികളുടെ ദൈവാലയം’ എന്നറിയപ്പെടുന്ന സ്ഥലത്തു കൊല്ലപ്പെട്ട വ്യക്തികളുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള നിവേദനം കൊളംബോ ആർച്ച് ബിഷപ്പ് കർദിനാൾ ആൽബർട്ട് മാൽക്കം രഞ്ജിത്തിനു 50,000 ത്തിലധികം ആളുകളുടെ കൈയൊപ്പോടുകൂടി കൈമാറി. അതേസമയം രക്തസാക്ഷിത്വം അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്ന പ്രഖ്യാപനവും അനുസ്മരണ ചടങ്ങിൽ നടത്തി.

ആക്രമണം നടന്നതിന് ശേഷം അഞ്ചുവർഷങ്ങൾ പിന്നിടുമ്പോഴും യാഥാർഥ്യം പുറത്തു വരാത്തതിനാൽ ഒരു സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം ആരംഭിക്കാനുള്ള അഭ്യർഥനയും കർദിനാൾ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.