
ഫ്രാൻസിലെ നോർമണ്ടിയിലുള്ള സെയ്ന്റ്-എറ്റിയെൻ-ദു-റൂവ്രെ ദൈവാലയത്തിന്റെ ബലിപീഠത്തിന് മുന്നിൽ വച്ച് ഇസ്ലാമിക ഭീകരർ ഫാദർ ജാക്വസ് ഹാമെലിനെ ദാരുണമായി കൊലപ്പെടുത്തിയിട്ട് പത്ത് വർഷം തികയുകയാണ്. സഭയെയും ലോകത്തെയും ഒന്നടങ്കം നടുക്കിയ ആ സംഭവത്തിന് ശേഷവും, ഹൃദയത്തിൽ പകയോ പ്രതികാരമോ സൂക്ഷിക്കാതെ അഗാധമായ ക്രിസ്തീയ സ്നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശവുമായി ലോകത്തിന് അദ്ഭുതമാവുകയാണ് അദ്ദേഹത്തിന്റെ സഹോദരി റോസ്‌ലൈൻ ഹാമെൽ. ഫാദർ ഹാമെലിന്റെ രക്തസാക്ഷിത്വത്തിന്റെ പത്താം വാർഷിക വേളയിലും, സഹോദരന്റെ കൊലയാളികളിൽ ഒരാളുടെ മാതാവിനെ ചേർത്തുപിടിച്ച് റോസ്‌ലൈൻ കാണിച്ച ക്ഷമയുടെ മഹത്വം ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയൊരു ആത്മീയ വെളിച്ചമായി മാറുന്നു.
2016 ജൂലൈ 26-നായിരുന്നു ക്രൂരമായ ആ സംഭവം. 85 വയസ്സുകാരനായ ഫാദർ ജാക്വസ് ഹാമെൽ വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരിക്കെയാണ് രണ്ട് ഐസിസ് ഭീകരർ ദൈവാലയത്തിലേക്ക് ഇരച്ചുകയറിയതും അദ്ദേഹത്തിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയതും. സമാധാനപ്രിയനായ ഒരു വൃദ്ധ വൈദികന്റെ ഈ കൊലപാതകം ഫ്രാൻസിലുടനീളം വലിയ ജനരോഷവും ഭയവും സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ ക്രൂരതയ്ക്ക് മുന്നിൽ പ്രകോപിതരാകാതെ, പ്രതികാര ചിന്തകൾക്ക് ഇടം കൊടുക്കാതെ ഫാദർ ഹാമെലിന്റെ കുടുംബം ക്രിസ്തീയ ക്ഷമയുടെ പാതയാണ് തിരഞ്ഞെടുത്തത്.
“എന്റെ സഹോദരൻ പഠിപ്പിച്ചത് സ്നേഹിക്കാനും ക്ഷമിക്കാനുമാണ്. വെറുപ്പ് കൊണ്ട് വെറുപ്പിനെ നേരിടാൻ ഞങ്ങൾക്കാവില്ല. വിദ്വേഷത്തിന്റെ തീ അണയ്ക്കാൻ സ്നേഹത്തിന് മാത്രമേ സാധിക്കൂ.” — റോസ്‌ലൈൻ ഹാമെൽ പറയുന്നു.
കൊലയാളിയുടെ മാതാവിനെ ചേർത്തുപിടിച്ച മാതൃക
സഹോദരന്റെ കൊലപാതകത്തിന് ശേഷം റോസ്‌ലൈൻ ചെയ്ത കാര്യം ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ചു. തന്നെയും കുടുംബത്തെയും തകർത്ത ഭീകരരിൽ ഒരാളായ അദെൽ കെർമിഷിന്റെ അമ്മ യമുനയെ അവർ നേരിട്ട് കണ്ടുമുട്ടി. തന്റെ മകൻ ചെയ്ത ക്രൂരതയിൽ തകർന്നുപോയ ആ മാതാവിനെ കുറ്റപ്പെടുത്തുന്നതിന് പകരം, റോസ്‌ലൈൻ അവരെ ആലിംഗനം ചെയ്യുകയാണ് ചെയ്തത്. രണ്ടുപേരും ചേർന്ന് തങ്ങളുടെ നഷ്ടങ്ങളെക്കുറിച്ച് കരയുകയും പരസ്പര ആശ്വാസമായി മാറുകയും ചെയ്തു. തീവ്രവാദത്തിന്റെ ഭിന്നവശങ്ങളിൽ നിൽക്കുന്ന രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഈ അപൂർവഅനുരഞ്ജനം വിദ്വേഷത്തിനെതിരെയുള്ള ഏറ്റവും ശക്തമായ സാക്ഷ്യമായി മാറി.
തങ്ങളുടെ നഷ്ടത്തിൽ വേദനയുണ്ടെങ്കിലും കഴിഞ്ഞ പത്ത് വർഷങ്ങളായി ഫ്രാൻസിലും യൂറോപ്പിലുടനീളവും സഞ്ചരിച്ച് മതസൗഹാർദത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണ് റോസ്‌ലൈൻ. വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു റോസ്‌ലൈൻ. സഹോദരന്റെ രക്തസാക്ഷിത്വത്തിന് അവർ നൽകിയ മാതൃകാപരമായ സാക്ഷ്യത്തെ പാപ്പ പ്രശംസിച്ചിരുന്നു.
ഒരു വൈദികന്റെ വധത്തിലൂടെ സഭയിൽ ഭയവും ഭിന്നതയും വിതയ്ക്കാമെന്ന് ഭീകരർ കരുതി. എന്നാൽ സഹോദരി റോസ്‌ലൈനിലൂടെ ദൈവം അവിടെ സ്നേഹത്തിന്റെ ഗാഥ ഒരുക്കുകയായിരുന്നു.




