ആധുനിക അടിമത്വത്തിനെതിരെ പോരാടുന്നവരോട് നന്ദി അറിയിച്ച് മാർപാപ്പ

ആധുനിക അടിമത്വത്തിനെതിരെയും മനുഷ്യക്കടത്തിനെതിരെയും പോരാടുന്നവരോട് നന്ദി അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. മെയ് 19-ന് വത്തിക്കാനിൽ ‘സാന്താ മാർത്ത’ സംഘടനയുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

മനുഷ്യന്റെ അന്തസിനും അവകാശങ്ങൾക്കും ഭീഷണിയുയർത്തുന്ന അടിമത്വവും മനുഷ്യക്കടത്തും ഉന്മൂലനം ചെയ്യാനുള്ള അവരുടെ പ്രവർത്തനത്തിന് മാർപാപ്പ നന്ദി അറിയിച്ചു. “ലോകത്തിലെ ഏറ്റവും വികസിത മേഖലകളിൽ പോലും ആധുനിക അടിമത്വം ഇന്ന് നിലവിലുണ്ട്. മനുഷ്യക്കടത്തിന് ഇരകളായവരെ ഒറ്റപ്പെടുത്താതെ അവരെ ചേർത്തുപിടിക്കണം. ഇത്തരം പ്രവർത്തികൾ ദൈവത്തിന്റെ കരുണ വെളിപ്പെടുത്തുകയും സാമൂഹികഘടന ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നു” – പാപ്പാ പറഞ്ഞു.

മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ സമൂഹവുമായി സഹകരിച്ചു പ്രവർത്തിക്കുന്ന പോലീസ് മേധാവികളുടെയും ബിഷപ്പുമാരുടെയും സന്യാസ സഭകളുടെയും ആഗോളസഖ്യമാണ് സാന്താ മാർത്ത സംഘടന. ഫ്രാൻസിസ് മാർപാപ്പയാണ് ഈ സംഘടനയുടെ സ്ഥാപകൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.